

ധാക്ക: ഇന്ത്യ, പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചിരുന്നു. പിന്നാലെ പാക് ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണവുമായി ബംഗ്ലാദേശ് താരവും പിഎസ്എല്ലിൽ ലാഹോർ ക്വാലൻഡേഴ്സ് ടീം അംഗവുമായ റിഷാദ് ഹുസൈൻ. കറാച്ചിയിൽ രണ്ട് തവണ ഡ്രോൺ ആക്രമണമുണ്ടായ വിവരം പാക് ബോർഡ് താരങ്ങളിൽ നിന്നു മറച്ചു വച്ചതായും പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ കറാച്ചിയിൽ മാത്രമായി നടത്താൻ നീക്കം നടന്നെന്നും താരം ആരോപിച്ചു. താരങ്ങൾ ആശങ്ക അറിയിച്ചതിനെ തുടർന്നാണ് യുഎഇയിലേക്ക് മത്സരം മാറ്റാൻ തീരുമാനിച്ചതെന്നും താരം വെളിപ്പെടുത്തി.
'സംഘർഷം നിലനിന്ന ഘട്ടത്തിൽ ഞങ്ങളുടെ ആശങ്കകൾ മനസിലാക്കാൻ ഒരു യോഗം നടത്തിയിരുന്നു. ശേഷിക്കുന്ന മത്സരങ്ങൾ ദുബായിൽ നടത്താമെന്ന നിർദ്ദേശമാണ് മിക്ക വിദേശ താരങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ ശേഷിക്കുന്ന പോരാട്ടങ്ങൾ കറാച്ചിയിൽ നടത്താമെന്ന നിലപാടാണ് പാക് ബോർഡ‍് എടുത്തത്. തലേദിവസം രണ്ട് ഡ്രോൺ ആക്രമണങ്ങൾ ഇവിടെ നടന്നിരുന്നു. എന്നാൽ അക്കാര്യം അധികൃതർ ഞങ്ങളിൽ നിന്നു മറച്ചു വയ്ക്കാനാണ് ശ്രമിച്ചത്. അത് പിന്നീടാണ് ഞങ്ങളെല്ലാം അറിഞ്ഞത്. അതിനു ശേഷമാണ് താരങ്ങൾ ദുബായിലേക്ക് മാറാൻ തീരുമാനിച്ചത്. ദുബായിൽ എത്താൻ സഹായിച്ച പാക് ക്രിക്കറ്റ് ബോർഡിനു നന്ദി പറയുന്നു.'
'വിദേശ താരങ്ങളായ സാം ബില്ലിങ്സ്, ഡാരിൽ മിച്ചൽ, കുശാൽ പെരേര, ഡേവിഡ് വീസ്, ടോം കറൻ എന്നിവർ വല്ലാതെ ഭയപ്പെട്ടിരുന്നു. ഇനി പാകിസ്ഥാനിലേക്കില്ലെന്ന നിലപാടാണ് മിച്ചൽ എടുത്തത്. എല്ലാവരും പരിഭ്രാന്തിയിലായിരുന്നു. ടോം കറൻ പൊട്ടിക്കരയുന്നുണ്ടായിരുന്നു. അദ്ദേഹം വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്താവളം അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. അതോടെ ആദ്ദേഹം കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. മറ്റുള്ളവർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.'
'ദുബായിലേക്ക് താരങ്ങളുമായി പോയ വിമാനം ടേക്ക് ഓഫ് ചെയ്ത് 20 മിനിറ്റു കഴിയുമ്പോഴേക്കും ഒരു മിസൈൽ അവിടെ പതിച്ചു എന്നൊരു വിവരവും യാത്രക്കിടെ ഞങ്ങൾ കേട്ടു. ആ വാർത്ത ഭയപ്പെടുത്തുന്നതും ദുഃഖകരവുമായിരുന്നു. ദുബായിൽ വന്നിറങ്ങിയപ്പോഴാണ് ഞങ്ങൾക്കു ആശ്വാസമായത്. പാകിസ്ഥാനിലെ സ്ഫോടനങ്ങളും മിസൈൽ ആക്രമണ വാർത്തകളും മറ്റും കേട്ട് എന്റെ കുടുംബവും ടെൻഷനിലായിരുന്നു'- റിഷാദ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates