

ഷാർജ: മൂന്നാം ടി20യിൽ ബംഗ്ലാദേശിനെ വീഴ്ത്തി ചരിത്രമെഴുതി യുഎഇ ക്രിക്കറ്റ് ടീം. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര അവർ 2-1നു സ്വന്തമാക്കി. ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തെ കീഴടക്കി ചരിത്രത്തിലാദ്യമായി അവർ ഒരു ടി20 പരമ്പര സ്വന്തമാക്കിയെന്ന നേട്ടമാണ് യുഎഇ സ്വന്തമാക്കിയത്. യുഎഇയോടു പരമ്പര തോൽക്കുന്ന ടെസ്റ്റ് പദവിയുള്ള ആദ്യ ടീമെന്ന നാണക്കേടിന്റെ റെക്കോർഡ് ബംഗ്ലാദേശിനും കിട്ടി.
2 മത്സരങ്ങളായിരുന്നു നേരത്തെ പരമ്പരയിൽ തീരുമാനിച്ചിരുന്നത്. ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തെ തുടർന്നു പാക് പര്യടനം ഒഴിവാക്കിയതോടെ ഒരു കളി കൂടി ഉൾപ്പെടുത്താൻ ബംഗ്ലാദേശ് എമിറെറ്റ്സ് ക്രിക്കറ്റ് അസോസിയേഷനോടു ആവശ്യപ്പെടുകയായിരുന്നു. ഫലത്തിൽ തോൽവിയുടെ നാണക്കേട് അവർ ചോദിച്ചു വാങ്ങി.
7 വിക്കറ്റ് വിജയമാണ് യുഎഇ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. യുഎഇ 3 വിക്കറ്റ് മാത്രം നടത്തിൽ 19.1 ഓവറിൽ 166 റൺസെടുത്താണ് ജയവും പരമ്പരയും സ്വന്തമാക്കിയത്.
68 റൺസെടുത്തു പുറത്താകാതെ നിന്ന അലിഷാൻ ഷറഫുവിന്റെ ബാറ്റിങ് അനായാസ വിജയം ടീമിനൊരുക്കി. താരം 47 പന്തിൽ 3 സിക്‌സും 5 ഫോറും സഹിതം 68 റൺസെടുത്തു.
26 പന്തിൽ 5 സിക്‌സുകൾ തൂക്കി അതിവേഗം 41 റൺസ് വാരി ആസിഫ് ഖാനും ജയം വേഗത്തിലാക്കി. മുഹമ്മദ് സുഹൈബ് 29 റൺസ് കണ്ടെത്തി.
നേരത്തെ 41 റൺസെടുത്ത ജാകർ അലി, 40 റൺസെടുത്ത തൻസിദ് ഹസൻ എന്നിവരുടെ മികവാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. അവസാന ഘട്ടത്തിൽ 15 പന്തിൽ 26 റൺസെടുത്ത ഹസൻ മഹ്മുദ്, ഷൊരിഫുൾ ഇസ്ലാം (7 പന്തിൽ 16) എന്നിവർ ചേർന്നാണ് സ്‌കോർ 150 കടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates