കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കും ചേലാകര്‍മം; കോഴിക്കോട്ടും തിരുവനന്തപുരത്തും രഹസ്യ കേന്ദ്രങ്ങള്‍

കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്കും ചേലാകര്‍മം; കോഴിക്കോട്ടും തിരുവനന്തപുരത്തും രഹസ്യ കേന്ദ്രങ്ങള്‍

ജനിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ട കുഞ്ഞുങ്ങളെ കൂടാതെ മുതിര്‍ന്ന് സ്ത്രീകളേയും ചേലാകര്‍മത്തിന് വിധേയമാക്കുന്നു
Published on

കോഴിക്കോട്: ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെ ചേലാകര്‍മ്മത്തിന് വിധേയമാക്കുന്നു. കുഞ്ഞുങ്ങളുടെ ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഛേദിച്ച് ചേലാകര്‍മം നടത്തുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കോഴിക്കോടും, തിരുവനന്തപുരത്തും കുഞ്ഞുങ്ങളെ ചേലാകര്‍മത്തിന് വിധേയമാക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ജനിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ട കുഞ്ഞുങ്ങളെ കൂടാതെ മുതിര്‍ന്ന് സ്ത്രീകളേയും ചേലാകര്‍മത്തിന് വിധേയമാക്കുന്നു. അന്ധവിശ്വാസങ്ങളും, ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുമെന്ന പ്രചാരണവുമാണ് ചേലാകര്‍മത്തിലേക്ക് എത്തിക്കുന്നത്. 

കോഴിക്കോട് ബീച്ചിനോട് ചേര്‍ന്ന ടര്‍പ്പായ കെട്ടി മറച്ച ഓടുമേഞ്ഞ പഴയൊരു വീട് ക്ലിനിക്കായി മാറ്റിയാണ് ഇവിടെ ചേലാകര്‍മം നടത്തുന്നത്. ക്ലിനിക്കിനെ കുറിച്ച് വെബ്‌സൈറ്റില്‍ വിവരങ്ങളുണ്ടെങ്കിലും ചേലാകര്‍മത്തിന്റെ കാര്യങ്ങള്‍ ഇതില്‍ പറയുന്നില്ല. പ്രദേശവാസികള്‍ക്കും ഇവിടെ ചേലകര്‍മം നടക്കുന്നതായി അറിയില്ല. 

സൗകര്യങ്ങള്‍ തീരെയില്ലാത്ത ക്ലിനിക്കില്‍ വനിതാ ഡോക്ടറെന്ന് പരിചയപ്പെടുത്തിയ യുവതിയും പ്രായമുള്ള ഒരു ഡോക്ടറുമാണുള്ളത്. ചേലാകര്‍മം ചെയ്യണമെന്ന ആവശ്യം പറഞ്ഞപ്പോള്‍ അവര്‍ ചെയ്യാന്‍ തയ്യാറായി. വീട്ടിലറിയിക്കാത്തതില്‍ പേടിയുണ്ടെന്ന് പറഞ്ഞപ്പോള്‍ ആര്‍ത്തവമാണെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞതെന്നും വാര്‍ത്തയില്‍ പറയുന്നു. 

ചിലര്‍ ഭര്‍ത്താക്കന്മാരോടും, ഭര്‍ത്താവിന്റെ അമ്മയോടൊപ്പവുമൊക്കെയാണ് എത്താറുള്ളത്. വിവാഹം കഴിഞ്ഞവരും, കഴിയാത്ത യുവതികളും എത്താറുണ്ടെന്നും ഡോക്ടര്‍ പറയുന്നു. സ്ത്രീകള്‍ ചേലാകര്‍മം ചെയ്താല്‍ ലൈംഗീക സംതൃപ്തിയും, കുടുംബ ജീവിതത്തില്‍ സന്തോഷവും ലഭിക്കുമെന്നും ഇവിടുത്തെ ഡോക്ടര്‍ പറയുന്നു. 4000 രൂപയാണ് ഫീസ്. തിരുവനന്തപുരത്ത് നല്ല ആശുപത്രികളിലാണെങ്കില്‍ 6000 മുതല്‍ 8000 രൂപ വരെയാണ് ഫീസായി വാങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com