

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. വീട്ടില്‍ അതിക്രമിച്ചു കയറല്‍, മാനഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളെല്ലാം ചെയ്തത് അമീറാണെന്ന് കോടതി കണ്ടെത്തി. തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പട്ടികവിഭാഗ പീഡനനിയമപ്രകാരവും കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.നൂറിലേറെ പേജുകളാണ് വിധി ന്യായത്തിലുള്ളത്.
പ്രതിക്കെതിരെ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു. വിധി പ്രസ്താവം കേള്‍ക്കാന്‍ ജിഷയുടെ മാതാവ് രാജേശ്വരിയും കോടതിയില്‍ എത്തിയിരുന്നു. വിധി കേള്‍ക്കാനായി കോടതി വളപ്പില്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു
കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ചെയ്ത 909/16 നമ്പര്‍ കേസില്‍ അമീറുളിനെതിരെ ഐപിസി 449, 376, 302 എന്നീ വകുപ്പുകളും പട്ടികജാതി/പട്ടികവര്‍ഗ പീഡനം തുടങ്ങിയ വകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്. വീട്ടില്‍ അതിക്രമിച്ചുകയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കാണ് കേസ്. ബലാത്സംഗശ്രമത്തെ ചെറുത്ത ജിഷയെ അമീറുള്‍ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയത്. കുറ്റം ചെയ്തതായി അമീറുള്‍ സമ്മതിച്ചു. തനിക്കൊപ്പം അനാറുള്‍ എന്നയാളും ഉണ്ടായിരുന്നുവെന്ന് അമീറുള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവത്തിനുമുമ്പ് അനാറുള്‍ പെരുമ്പാവൂരില്‍നിന്ന് പോയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ലൈംഗിക വൈകൃത സ്വഭാവം പ്രകടിപ്പിച്ചിരുന്ന പ്രതി ജിഷയെ മുമ്പേതന്നെ ശ്രദ്ധിച്ചിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവദിവസം വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കി വീട്ടിലേക്ക് ചെന്നു. ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെങ്കിലും ജിഷ എതിര്‍ത്തു. ക്രുദ്ധനായ പ്രതി ആദ്യം പിന്തിരിഞ്ഞെങ്കിലും പിന്നീട് തിരികെച്ചെന്ന് വീടിനുള്ളില്‍ ജിഷയെ കടന്നുപിടിച്ചു. ജിഷ ചെറുത്തതോടെ കത്തി ഉപയോഗിച്ച് ആദ്യം കഴുത്തിലും പിന്നീട് അടിവയറ്റിലും കുത്തി. മല്‍പ്പിടുത്തത്തില്‍ ജിഷയുടെ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി. മരണവെപ്രാളത്തില്‍ വെള്ളം ചോദിച്ചപ്പോള്‍ കൈയില്‍ കരുതിയ മദ്യം വായിലേക്ക് ഒഴിച്ചുകൊടുത്തു. മുറിയില്‍ കുറച്ചുസമയംകൂടിനിന്ന് ജിഷ മരിച്ചെന്ന് ഉറപ്പിച്ചശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്. കുത്താന്‍ ഉപയോഗിച്ച കത്തി വീടിന്റെ പിന്നാമ്പുറത്തേക്ക് എറിഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ സമീപത്തെ കനാലില്‍ ചെരുപ്പ് പുതഞ്ഞു. അമീറുള്‍ ഒറ്റയ്ക്കാണ് കൃത്യം നത്തിയതെന്നും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്ക് എതിരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ അന്വേഷണസംഘം ജൂണ്‍ 16ന് അമീറുളിനെ കാഞ്ചിപുരത്തുനിന്ന് പിടികൂടി. ഡിഎന്‍എ പരിശോധനയും സാഹചര്യത്തെളിവുകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് അമീറുളിനെ പ്രതിയാക്കി കേസെടുത്തത്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും അമീറുള്‍ ഉപയോഗിച്ച ചെരിപ്പും അന്വേഷണസംഘം കണ്ടെത്തി. ഡിഎന്‍എ പരിശോധനയും അയല്‍വാസിയുടെ മൊഴിയും ചെരിപ്പും കേസില്‍ നിര്‍ണായക തെളിവായി. രണ്ടുലക്ഷത്തോളം ഫോണ്‍കോളുകള്‍ പൊലീസ് പരിശോധിച്ചു. അയല്‍വാസികള്‍ ഉള്‍പ്പെടെ 5000 പേരുടെ വിരലടയാളം ശേഖരിച്ചു. 23 പേരുടെ ഡിഎന്‍എയും പരിശോധിച്ചു. പല്ല്, രക്തം എന്നിവയും പരിശോധിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates