അന്വേഷണം അപൂര്‍ണം ; തോമസ് ചാണ്ടിക്കെതിരായ അന്വേഷണ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ തിരിച്ചയച്ചു

കോട്ടയം വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടി.
അന്വേഷണം അപൂര്‍ണം ; തോമസ് ചാണ്ടിക്കെതിരായ അന്വേഷണ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ തിരിച്ചയച്ചു

തിരുവനന്തപുരം : മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ മടക്കി അയച്ചു. അന്വേഷണം അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബെഹ്‌റയുടെ നടപടി. കോട്ടയം വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം ചോദിക്കുമെന്നാണ് സൂചന. 15 ദിവസം കൂടി അനുവദിക്കണമെന്നാകും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെടുക. 

തോമസ് ചാണ്ടി വലിയകുളം - സീറോ ജട്ടി റോഡ് നിര്‍മ്മാണത്തിന് പാടം നികത്തിയെന്നും, രണ്ട് എംപിമാരുടെ ഫണ്ട് അികാരദുര്‍വിനിയോഗം ചെയ്ത് തന്റെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിക്കാനായി വകമാറ്റിയെന്നും ആരോപിച്ചാണ് കോട്ടയം വിജിലന്‍സ് കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഇത് പരിഗണിച്ച കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇക്കാര്യം അന്വേഷിച്ച വിജിലന്‍സ് സംഘം കഴിഞ്ഞ ആഴ്ചയാണ് റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ യാതൊരു നടപടിയും ബെഹ്‌റ സ്വീകരിച്ചില്ല. ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ദിവസമായിരിക്കെ, ഇന്നലെ വൈകീട്ട് അന്വേഷണ റിപ്പോര്‍ട്ട് മടക്കി അയക്കുകയായിരുന്നു. 

നടവഴി മണ്ണിട്ട് നികത്തിയത് മാത്രമല്ല അന്വേഷിക്കേണ്ടത്. തോമസ് ചാണ്ടിക്കെതിരെ ആറിലധികം പരാതികളാണുള്ളത്. ഇതിലെല്ലാം വിശദമായ അന്വേഷണം വേണമെന്ന്, ഫയല്‍ മടക്കി അയച്ച ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.  തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് ബെഹ്‌റ മടക്കി അയച്ച വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടും എന്നാണ് സൂചന. ഇതോടെ തോമസ് ചാണ്ടിക്കെതിരായ അന്വേഷണം വീണ്ടും ഇഴഞ്ഞുനീങ്ങാന്‍ സാധ്യതയേറി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com