കീഴ്ജാതിക്കാരിയായതുകൊണ്ടല്ല ഗൗരിയമ്മ മുഖ്യമന്ത്രിയാകാതിരുന്നത്: നയവും വിനയവുമാണ് പ്രധാനം: അഡ്വ.ജയശങ്കര്‍

രാമകൃഷ്ണനും അച്യുതാനന്ദനും ബാലാനന്ദനും സുശീലയും ഗൗരിയമ്മയും ഒരേ ജാതിക്കാരാണ്. അപ്പോള്‍, ജാതി ആയിരുന്നില്ല പ്രശ്‌നം. 
കീഴ്ജാതിക്കാരിയായതുകൊണ്ടല്ല ഗൗരിയമ്മ മുഖ്യമന്ത്രിയാകാതിരുന്നത്: നയവും വിനയവുമാണ് പ്രധാനം: അഡ്വ.ജയശങ്കര്‍

1987ല്‍ തന്നെ മുഖ്യമന്ത്രിയാക്കാാനുള്ള അവസരം നഷ്ടമാക്കാനുള്ള അവസരം നഷ്ടമാക്കിയത് ഇഎംഎസ് ആണെന്ന ഗൗരിയമ്മയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. താന്‍ ഈഴവ ജാതിക്കാരിയാതുകൊണ്ടാണ് ഇഎംഎസ് തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്നും ഇഎംഎസ് തികഞ്ഞ ജാതിവാദിയായിരുന്നുവെന്നായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം. എന്നാല്‍ ഈഴജാതി ആയതുകൊണ്ടല്ല ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്നും നയവും വിനയവും അഭിനയുമാണ് പ്രധാനമെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു. 

1987ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയോ മുന്നണിയോ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നില്ല. ബദല്‍ രേഖയുമായി ബന്ധപ്പെട്ട നായനാര്‍ അനഭിമതനായിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രി ഗൗരിയമ്മ ആയിരിക്കും എന്നൊരു ധാരണ ഉണ്ടായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിക്കട്ടേ എന്ന മുദ്രാവാക്യവും മുഴങ്ങി. പക്ഷേ, ഭൂരിപക്ഷം കിട്ടിയപ്പോള്‍ ഗൗരിയമ്മ തഴയപ്പെട്ടു. നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി. അത്രയും സത്യം.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു തന്നെ കുടുമ മുറിക്കുകയും പൂണൂല്‍ കത്തിച്ചു ചാരം ചെറുമുക്ക് വൈദികന് അയച്ചു കൊടുക്കുകയും ചെയ്തയാളാണ് ഇഎംഎസ്. കമ്മ്യൂണിസ്റ്റായ ശേഷം വര്‍ഗ നിരാസം സാധിച്ചു. കഥകളി കാണുകയോ ഭാഗവതം വായിക്കുകയോ ചെയ്തില്ല. ഒളിവില്‍ കഴിയുമ്പോള്‍ കീഴാളരുടെ കുടിലില്‍ താമസിച്ചു; മൂരിയിറച്ചിയും തിന്നിരുന്നു.

1980ല്‍ ടികെ രാമകൃഷ്ണനെ മുഖ്യമന്ത്രിയാക്കാനാണ് ഇഎംഎസ് ഉദ്ദേശിച്ചതെന്നും, താനാണ് നായനാരുടെ പേര് നിര്‍ദ്ദേശിച്ചതെന്നും കുഞ്ഞിക്കണ്ണനും പുത്തലത്ത് നാരായണനും എന്‍.ശ്രീധരനുമാണ് പിന്തുണച്ചതെന്നും നമ്പൂതിരിപ്പാടിന്റെ ബദ്ധവൈരിയായ എംവി രാഘവന്‍ അവകാശപ്പെടുന്നു. (ആത്മകഥ പേജ് 266267)

അച്യുതാനന്ദന്‍ മാരാരിക്കുളത്തു തോറ്റ 1996ല്‍ ഇഎംഎസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുശീലാ ഗോപാലനെയാണ് പിന്തുണച്ചത്.

എന്നു മാത്രമല്ല, 1987ല്‍ തന്നെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗം ബാലാനന്ദനും ഗൗരിയമ്മയെയല്ല നായനാരെയാണ് പിന്‍താങ്ങിയത്.

രാമകൃഷ്ണനും അച്യുതാനന്ദനും ബാലാനന്ദനും സുശീലയും ഗൗരിയമ്മയും ഒരേ ജാതിക്കാരാണ്. അപ്പോള്‍, ജാതി ആയിരുന്നില്ല പ്രശ്‌നം.
രാമകൃഷ്ണനും സുശീലയും വിനീതരായിരുന്നു; നായനാര്‍ നയകോവിദനും. ഗൗരിയമ്മ മഹാ തന്റേടി. ഈശനെയും ബ്രഹ്മനെയും വകവെക്കില്ല. പിന്നെയാണ്, ഇഎംഎസ്. കഴിവും കാര്യപ്രാപ്തിയും ഉണ്ടായതു കൊണ്ട് കാര്യമില്ല. നയം, വിനയം, അഭിനയം ഇതു മൂന്നുമാണ് വിജയത്തിന്റെ അടിത്തറ. അദ്ദേഹം പറയുന്നു. 

തന്നോട് വിരോധമുണ്ടായതുകൊണ്ടല്ല, താഴ്ന്ന ജാതിക്കാരെ മുഖ്യമന്ത്രിയാക്കാന്‍ ഇഎംഎസ്സിന് താത്പര്യമില്ലായിരുന്നുവെന്നും മേല്‍ജാതിക്കാരെ അധികാരത്തിലേക്ക് കൊണ്ടുവരാനുള്ള ഇഎംഎസ്സിന്റെ താത്പര്യം കൊണ്ടാണ് ഭരണമികവില്ലാതിരുന്നിട്ടും നായനാര്‍ മുഖ്യമന്ത്രിയായതെന്നും ഗൗരിയമ്മ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com