എം വിന്‍സെന്റ് രണ്ട് തവണ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് യുവതി; എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ വരാനും ആവശ്യപ്പെട്ടു

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അവിടെനിന്ന് വിളിച്ച് ശല്യപ്പെടുത്തി
എം വിന്‍സെന്റ് രണ്ട് തവണ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് യുവതി; എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ വരാനും ആവശ്യപ്പെട്ടു

തിരുവനന്തപുരം: സ്ത്രീപിഡന കേസില്‍ പെട്ട കോവളം എംഎല്‍എ എം വിന്‍സെന്റ് പരാതിക്കാരിയായ യുവതിയെ രണ്ടു തവണ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. യുവതി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായി ദേശാഭിമാനി പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടു തവണ വീട്ടില്‍ അതിക്രമിച്ചു കയറിയും കടയില്‍ വച്ചും എംഎല്‍എ യുവതിയെ പീഡിപ്പിച്ചതായി വാര്‍ത്തയില്‍ പറയുന്നു. ഇതു സംബന്ധിച്ച് മജിസ്‌ട്രേട്ടിനും അന്വേഷകസംഘത്തിനും മുമ്പാകെ മൊഴിനല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.

സെപ്തംബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു വീട്ടില്‍ അതിക്രമിച്ചുകയറിയ എംഎല്‍എ യുവതിയെ ബലാത്സംഗം ചെയ്തതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മകനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ആദ്യസംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ്, ടൂറിന് പോകുന്ന മകനെ യാത്ര അയക്കാന്‍ പോയിരുന്നു. അതിക്രമിച്ചുകയറിയ എംഎല്‍എ യുവതിയെ ബലംപ്രയോഗിച്ച് കീഴ്‌പെടുത്തി. നവംബറിലാണ് വീണ്ടും പീഡിപ്പിച്ചത്. ഇതിനുമുമ്പായി കടയില്‍വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടാല്‍ തനിക്കും കുടുംബത്തിനും നേര്‍ക്കുണ്ടാകുന്ന പ്രതികാരം ഭയന്ന് പുറത്തുപറഞ്ഞില്ല.

എംഎല്‍എ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്താനും യുവതിയോട് വിന്‍സന്റ് ആവശ്യപ്പെട്ടിരുന്നു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അവിടെനിന്ന് വിളിച്ച് ശല്യപ്പെടുത്തി. ഗത്യന്തരമില്ലാതായതോടെ ഭര്‍ത്താവിനോടും അടുത്ത ബന്ധുക്കളോടും ഇക്കാര്യം വെളിപ്പെടുത്തി. ഭര്‍ത്താവുമൊന്നിച്ച് എംഎല്‍എയുടെ വസതിയിലെത്തി ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. എംഎല്‍എയുടെ ഭാര്യയും ഈസമയം വീട്ടിലുണ്ടായിരുന്നു. ഉപദ്രവിക്കില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും ശല്യം തുടര്‍ന്നു. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

നാട്ടിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത യുവതിയുടെ നമ്പര്‍ കൈക്കലാക്കിയ ഒരാള്‍ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി. ഇയാളുടെ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങിയശേഷമാണ് എംഎല്‍എ അപമര്യാദയായി സംസാരിക്കുകയും പീഡനത്തില്‍ കലാശിക്കുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

യുവതിയെ വെള്ളിയാഴ്ച നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. യുവതിയുടെ വസ്ത്രങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഭര്‍ത്താവ്, സഹോദരന്‍, മറ്റു ചില സാക്ഷികള്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. പരാതി സാധൂകരിക്കുന്നതാണ് മൊഴികള്‍ എന്നാണ് സൂചന. എം വിന്‍സന്റ് എംഎല്‍എയെ ചോദ്യംചെയ്യുന്നതിന് അനുമതി തേടി അന്വേഷണച്ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ അജിതാബീഗം സ്പീക്കര്‍ക്ക് കത്തുനല്‍കി. ഉടന്‍തന്നെ  ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്.

അതിനിടെ, യുവതി സംഭവം വിശദീകരിക്കുന്ന വീഡിയോദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com