ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാര്‍; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി പുറത്ത്

കൊലനടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്ര സ്വദേശി സുബീഷിന്റെ കുറ്റസമ്മതമൊഴിയാണ് പുറത്ത് വന്നിരിക്കുന്നത് - ആര്‍എസ്എസ് കൊടിമരവും ബോര്‍ഡും നശിപ്പിച്ചതാണ് കൊലപാതകത്തിന് ഇടയാക്കിയത്
ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാര്‍; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി പുറത്ത്

കൊച്ചി: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് തന്നെയെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി. മൊഴിയുടെ വീഡിയോ പുറത്ത്. കൊലനടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്ര സ്വദേശി സുബീഷിന്റെ കുറ്റസമ്മതമൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. ആര്‍എസ്എസ് കൊടിമരവും ബോര്‍ഡും നശിപ്പിച്ചതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും മൊഴിയിലുണ്ട്.

മാഹി ചെമ്പ്ര സ്വദേശിയായ കുപ്പി സുബീഷ് എന്നറിയപ്പെടുന്ന സുബീഷ് നല്‍കിയ കുറ്റസമ്മത മൊഴിയാണ് ഇന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. പടുവിലായി മോഹനന്‍ വധക്കേസില്‍ പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുബീഷ് അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ വധത്തിന് പിന്നില്‍ തങ്ങളാണെന്ന് സുബീഷ് മൊഴി നല്‍കിയത്.

ഷിനോജ്, പ്രമീഷ്, പ്രബീഷ് എന്നിവര്‍ കൊലപാതകം ആസൂത്രണം ചെയ്ത ശേഷം തന്നെ വീട്ടില്‍ വന്നുകാണുകയായിരുന്നെന്നും കൊലയ്ക്ക്  ഉപയോഗിച്ച ആയുധങ്ങള്‍ ഇവര്‍ തന്നെ കൊണ്ടുവരികയായിരുന്നു. നാലു പേരും ഒരു ബൈക്കിലാണ് ഫസലിനെ ആക്രമിക്കാന്‍ പോയത്. ഫസല്‍ സഞ്ചരിക്കുന്ന വഴിയില്‍ കാത്തിരുന്നു. ഫസലിന്റെ സൈക്കിള്‍ വന്നപ്പോള്‍ താന്‍ ഒഴികെയുള്ള മൂന്ന് പേര്‍ ചേര്‍ന്ന് വെട്ടുകയായിരുന്നെന്നും താന്‍ കാവല്‍ നിന്നെന്നും സുബീഷ് പറയുന്നു. മരിച്ചോയെന്ന് ഉറപ്പാക്കാതെ ഉടനെ ബൈക്ക് എടുത്ത് പ്രദേശത്തെ ആര്‍എസ്എസ് നേതാവ് തിലകന്റെ വീട്ടില്‍ പോയി. അദ്ദേഹം ആയുധങ്ങള്‍ വാങ്ങിവെച്ച ശേഷം ആരോട് പറയേണ്ടെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ ആര്‍.എസ്.എസ്. കാര്യാലയത്തിലെത്തി അവിടെയും വിവരം അറിയിച്ചതായും സുബീഷ് പറയുന്നു.


സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും കേസില്‍ പങ്കില്ലെന്നും കൊലനടത്തിയത് താനുള്‍പ്പെട്ട നാലംഗസംഘമാണെന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പറയുന്നത്. സിപിഎം നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യവെയാണ് സുബീഷിന്റെ വെളിപ്പെടുത്തല്‍. 2014ലെ ചിറ്റാരിപ്പറമ്പ് പവിത്രന്‍ കൊലക്കേസിലും പങ്കുണ്ടെന്നും സുബീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. സംഘത്തില്‍ തന്നെ കൂടാതെ പ്രതീഷ്, പ്രമേഷ്, ഷിനോയ് എന്നിവരുമാണ് ഉള്ളതെന്നും പുറത്തുവന്ന മൊഴിയിലുണ്ട്. മൊഴിയുടെ ശബ്ദരേഖയും വീഡിയോ അടങ്ങുന്ന തെളിവുകള്‍ മുഖ്യമന്ത്രിക്കും, ഡിജിപിക്കും, കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കും സമര്‍പ്പിച്ചിരുന്നു.

സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. സിബിഐ കേസന്വേഷിച്ചപ്പോഴാണ് കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയത്. തലശ്ശരി ഏരിയാ സെക്രട്ടറി കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കാരായി ചന്ദ്രശേഖരനുമുള്‍പ്പടെ എട്ട് സിബിഐ പ്രവര്‍ത്തകരാണ് ഫസല്‍വധത്തിന് പിന്നിലെന്ന് സിബിഐ കണ്ടെത്തിയത്

മൊഴി പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ഫസലിന്റെ സഹോദരന്‍ കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മൊഴിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നത്
ത്

സി.പി.എം നേതാക്കളായ കാരായി ചന്ദ്രനും കാരായി രാജനും പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും ഫസല്‍ വധക്കേസില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടാണ് നേരത്തെ തന്നെ സിപിഎം സ്വീകരിച്ചത്. ഇത് ശരിവെയ്ക്കുന്ന മൊഴിയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുറ്റസമ്മതമൊഴി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com