ഹോട്ടല്‍ നടത്തി പൊളിഞ്ഞപ്പോള്‍ സ്വാമിയായി, പൂജയുടെ മറവില്‍ പീഡനം

വര്‍ഷങ്ങള്‍ക്കു മുമ്പ് കോലഞ്ചേരിയില്‍ ഹോട്ടല്‍ നടത്തി പൊളിഞ്ഞപ്പോഴാണ് ഇയാള്‍ ആശ്രമജീവിതത്തിലേക്കു തിരിഞ്ഞതെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം
ഹോട്ടല്‍ നടത്തി പൊളിഞ്ഞപ്പോള്‍ സ്വാമിയായി, പൂജയുടെ മറവില്‍ പീഡനം


തിരുവനന്തപുരത്ത് പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രീയം മുറിച്ചുമാറ്റിയ വ്യാജ സ്വാമി ഹോട്ടല്‍ നടത്തി പൊളിഞ്ഞപ്പോള്‍ ആത്മീയതയിലേക്കു തിരിഞ്ഞയാള്‍. ഹരി എന്ന യഥാര്‍ഥത്തില്‍ പേരുള്ള ഇയാള്‍ എറണാകുളം കോലഞ്ചേരി സ്വദേശിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കോലഞ്ചേരിയില്‍ ഹോട്ടല്‍ നടത്തി പൊളിഞ്ഞപ്പോഴാണ് ഇയാള്‍ ആശ്രമജീവിതത്തിലേക്കു തിരിഞ്ഞതെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം.

നാട്ടിലെ പലരില്‍നിന്നും പണം കടം വാങ്ങിയാണ് ഇയാള്‍ ഹോട്ടല്‍ തുടങ്ങിയത്. ബിസിനസ് പൊളിഞ്ഞതോടെ കടക്കാരെ പേടിച്ച് നാട്ടില്‍നിന്നു മുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. എന്നാല്‍ പണം തട്ടിപ്പിന് ഇയാള്‍ക്കെതിരെ കേസൊന്നുമില്ല. ബിസിനസില്‍ പണമിറക്കിയ ആരും ഹരിക്കെതിരെ പരാതി നല്‍കിയിരുന്നില്ല എന്നാണ് അറിയുന്നത്. 

നാട്ടില്‍നിന്നു മുങ്ങിയ ഹരി പിന്നീട് പൊങ്ങിയത് കൊല്ലം പന്മന ആശ്രമത്തിലാണ്. ആശ്രമ ജീവിതം തുടങ്ങിയതോടെ രണ്ടു പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടത്. ഗംഗാ ശാശ്വത പാദസ്വാമി, ഗണേശാനന്ദ തീര്‍ഥ സ്വാമി എന്നിവയായിരുന്നു ഹരിയുടെ പേരുകള്‍. എന്നാല്‍ ആശ്രമത്തിലും ഇയാളുടെ പെരുമാറ്റം നല്ല രീതിയില്‍ ആയിരുന്നില്ലെന്നാണ് സൂചനകള്‍. പതിനഞ്ചു വര്‍ഷം മുമ്പു തന്നെ പെരുമാറ്റ ദൂഷ്യത്തിന ഇയാളെ പുറത്താക്കിയാണെന്ന് ആശ്രമം അധികൃതര്‍ പറയുന്നു. എന്നാല്‍ പതിനഞ്ചു ദിവസം മുമ്പും അന്‍പത്തിനാലുകാരനായ ഹരി പന്മന ആശ്രമത്തില്‍ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് അന്നു വന്നത്. അന്നു തന്നെ മടങ്ങുകയും ചെയ്തു എന്നു പൊലീസ് പറയുന്നു. പുറത്താക്കിയതിനു ശേഷവും ഇയാള്‍ ഇടയ്ക്കിടെ ആശ്രമത്തില്‍ എത്താറുണ്ടായിരുന്നു എന്നാണ് ഇതിന് ആശ്രമം അധികൃതര്‍ നല്‍കുന്ന വിശദീകരണം.

തിരുവനന്തപുരത്ത് സംഭവം നടന്ന വീട്ടുകാരുമായി ഇയാള്‍ എങ്ങനെയാണ് ബന്ധപ്പെട്ടത് എന്നു വ്യക്തമായിട്ടില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ കാലിന്റെ തളര്‍ച്ച മാറ്റുന്നതിന് പൂജ ചെയ്യാനായാണ് ഇയാള്‍ ഇവിടെ എത്തിയത് എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഏറെ നാളായി ഇയാള്‍ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടത്രേ. വീട്ടില്‍ തങ്ങിയായിരുന്നു പൂജ നടത്തിയിരുന്നത്. അപ്പോഴൊക്കെയും പീഡനശ്രമം നടന്നിട്ടുണ്ടെന്നും അമ്മ ഇതിന് ഒത്താശ ചെയ്തുകൊടുത്തതായുമാണ് അന്വേഷകരുടെ പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ഹരിയുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com