കാവ്യാ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുപോയെന്ന് ജീവനക്കാര്‍;  തെളിവു നശിപ്പിക്കാന്‍ തീവ്രശ്രമമെന്ന് പൊലീസ്

സന്ദര്‍ശക രജിസ്റ്റര്‍ വെള്ളം വീണ് നശിച്ചുപോയെന്നാണ് വില്ലയിലെ സുരക്ഷാ ജീവനക്കാര്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് സന്ദര്‍ശക രജിസ്റ്റര്‍ ആവശ്യപ്പെട്ടത
കാവ്യാ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുപോയെന്ന് ജീവനക്കാര്‍;  തെളിവു നശിപ്പിക്കാന്‍ തീവ്രശ്രമമെന്ന് പൊലീസ്

കൊച്ചി: നടി കാവ്യാ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതായി ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. സന്ദര്‍ശക രജിസ്റ്റര്‍ വെള്ളം വീണ് നശിച്ചുപോയെന്നാണ് വില്ലയിലെ സുരക്ഷാ ജീവനക്കാര്‍ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് സന്ദര്‍ശക രജിസ്റ്റര്‍ ആവശ്യപ്പെട്ടത്.

കാവ്യാമാധവന്റെ കൊച്ചിയിലെ വില്ലയില്‍ പോയിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. വില്ലയിലെ രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു സുനി അറിയിച്ചത്. ഇത് സ്ഥിരീകരിക്കാനാണ് പൊലീസ് വില്ലയിലെ രജിസ്റ്റര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതു വെള്ളം വീണു നശിച്ചുപോയെന്നാണ് ജീവനക്കാര്‍ അറിയിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു മുമ്പും ശേഷവുമുള്ള രജിസ്റ്ററുകളാണ് നശിച്ചുപോയിരിക്കുന്നത്.

സുനിയും കാവ്യാ മാധവനുമായുള്ള പരിചയം സ്ഥിരീകരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സുനി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന ചില തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുമുണ്ട്. തന്റെ മാഡം കാവ്യയാണെന്ന് സുനി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. പലപ്പോഴായി കാവ്യ പണം നല്‍കിയിട്ടുണ്ടെന്നും കാവ്യയുടെ വില്ലയിലും കാക്കനാട്ടെ സ്ഥാപനത്തിലും പോയിട്ടുണ്ടെന്നും സുനി പറഞ്ഞിട്ടുണ്ട്. കാക്കനാട്ടെ സ്ഥാപനത്തില്‍ സുനി പോയതു സ്ഥിരീകരിക്കാന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അവ ഡിലിറ്റ് ചെയ്യപ്പെട്ട നിലയില്‍ ആയിരുന്നു. ഇതു റിക്കവര്‍ ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെയാണ് വില്ലയിലെ സന്ദര്‍ശക രജിസ്റ്ററും നശിച്ചതായ വിവരം പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് വ്യാപകമായി തെളിവു നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 

രജിസ്റ്റര്‍ വെള്ളം വീണു നശിച്ചെന്ന സുരക്ഷാ ജീവനക്കാരുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇതു നശിപ്പിച്ചതാണോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. രജിസ്റ്റര്‍ ലഭിച്ചില്ലെങ്കിലും സുനിയും കാവ്യയും തമ്മിലുള്ള പരിചയം സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com