ബല്‍റാമിന് സുധീരന്റെ പിന്തുണ; സ്വാശ്രയ ബില്ലില്‍ പ്രതിപക്ഷ നിലപാട് ആത്മവഞ്ചന

സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതില്‍ പങ്കാളിയായ പ്രതിപക്ഷനടപടി സ്വയം വഞ്ചിക്കുന്നത്‌
ബല്‍റാമിന് സുധീരന്റെ പിന്തുണ; സ്വാശ്രയ ബില്ലില്‍ പ്രതിപക്ഷ നിലപാട് ആത്മവഞ്ചന
Updated on
1 min read


തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡക്കല്‍ കോളേജുകളിലെ നിയമവിരുദ്ധ മെഡിക്കല്‍ പ്രവേശനങ്ങള്‍ അംഗീകരിക്കാനുള്ള ബില്ലിന് പ്രതിപക്ഷം പിന്തുണച്ചതിനെതിരെ വിമര്‍ശനവുമായി വിഎം സുധീരന്‍. കൊള്ളലാഭത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതില്‍ പങ്കാളിയായ പ്രതിപക്ഷനടപടി സ്വയം വഞ്ചിക്കുന്നതാണെന്നും സുധീരന്‍ പറഞ്ഞു.

നാടിനും ജനങ്ങള്‍ക്കും നന്മവരുന്ന കാര്യങ്ങളില്‍ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം.എന്നാല്‍ സര്‍വ്വ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണ്.

കൊള്ളലാഭത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സര്‍ക്കാര്‍നടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതില്‍ പങ്കാളിയായ പ്രതിപക്ഷനടപടി സ്വയം വഞ്ചിക്കുന്നതായി.

സ്വാശ്രയ കൊള്ളക്കാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും യുഡിഎഫ് എംഎല്‍എമാരും നടത്തിയ സമരത്തെ ഇതോടെ നിരര്‍ത്ഥകമാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികളെ തന്നെ തുറുപ്പ് ശീട്ടാക്കിയാണ് ഈ കള്ളക്കളികളെല്ലാം അരങ്ങേറിയതെന്നത് വിചിത്രമാണ്.നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് വെള്ളപൂശുന്നതിലെ ഈ 'ഐക്യം' പരിഹാസ്യവും ആപല്‍ക്കരവുമാണ്. ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണെന്ന് സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com