മാണിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം; സ്‌പെഷ്യല്‍ പ്രോസിക്ക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞ് വീഴുമോ?; ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് മാറ്റി

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ജൂണ്‍ ആറിലേക്ക് മാറ്റി
മാണിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം; സ്‌പെഷ്യല്‍ പ്രോസിക്ക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞ് വീഴുമോ?; ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി ജൂണ്‍ ആറിലേക്ക് മാറ്റി. വിജിലന്‍സിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനെ ചൊല്ലിയുള്ള തര്‍ക്കവും മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കരുത് എന്ന ഹര്‍ജികളും കാരണമാണ് കേസ് പരിഗണിക്കുന്നത് നീട്ടിയത്. 

മാണിക്കെതിരെ തെളിവുണ്ടെന്ന് നേരത്തെ നിലപാടെടുത്ത സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടര്‍ കെപി സതീശന്‍  ഹാജരാകുന്നതിനെ എതിര്‍ത്ത മാണിയുടെ അഭിഭാഷകനെ രൂക്ഷ ഭാഷയില്‍ കോടതി വിമര്‍ശിച്ചു. പബ്ലിക് പ്രോസിക്ക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്ന് കോടതി ചോദിച്ചു.  സതീശനെ മാറ്റണം എന്നുപറയാന്‍ മാണിയുടെ അഭിഭാഷകന് എന്തവകാശം എന്നും കോടതി ചോദിച്ചു. അഭിഭാഷകരുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരാണെന്നും കോടതി പറഞ്ഞു. 

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകുന്നതില്‍ എതിര്‍ത്ത് വിജിലന്‍സ് നിരയമോപദേശകരും രംഗത്ത് വന്നിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്ക്യൂട്ടര്‍ ഹൈക്കോടതിയില്‍ മാത്രം ഹാജരായാല്‍ മതിയെന്നാണ് നിയമോപദേശകര്‍ പറയുന്നത്. 

ബാര്‍ കോഴക്കേസില്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കരുത് എന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതയില്‍  ആറ് ഹര്‍ജികളാണ് വന്നിരിക്കുന്നത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും ബിജു രമേശും ബിജെപി എംപി വി.മുരളീധരനും ഹര്‍ജി നല്‍കി. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആറാഴ്ച സമയം വേണമെന്ന് വിഎസ് ആവശ്യപ്പെട്ടു. 

ഇതുവരെ നടത്തിയ അന്വേഷണത്തില്‍ മാണിക്കെതിരെ സാഹചര്യ, ശാസ്ത്രീയ െതളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സീഡിയില്‍ കൃത്രിമമുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായും വിജിലന്‍സ് എസ്.പി കെ.ഇ. ബൈജു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍ ഉടമകളില്‍നിന്ന് മാണി കോഴ വാങ്ങിയതിന് തെളിവില്ല. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ബാര്‍ കോഴക്കേസില്‍ തുടര്‍നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. വിഎസ് അച്യുതാനന്ദനും വൈക്കം വിശ്വനും വിഎസ് സുനില്‍കുമാറും ഉള്‍പ്പെട്ട ഇടത് നേതാക്കളും ബിജെപി എംപി വി.മുരളിധരനും ബാറുടമ ബിജുരമേശും അടക്കം പത്ത് പേര്‍ നേരത്തെ തന്നെ വിജിലന്‍സ് റിപ്പോട്ടിനെതിരെ കക്ഷിചേര്‍ന്നിരുന്നു.

കേസില്‍ നേരത്തെ കക്ഷിചേര്‍ന്ന ഇടതുനേതാക്കളുടെ നിലപാട് കോടതിയുടെ തുടര്‍നടപടികളില്‍ ഏറെ നിര്‍ണായകമായിരിക്കും. മാണി ഇടതുപക്ഷത്തോട് അടുക്കുന്ന സാഹചര്യത്തില്‍ ഇടതുനേതാക്കളുടെ നിലപാട് നിര്‍ണായകമാണ്. മന്ത്രിയായത് കൊണ്ട് കേസുമായി മുന്നോട്ട് പോകാനാകില്ലെന്നും ഉചിതമായ തീരുമാനം പാര്‍ട്ടി എടുക്കണം എന്നാവശ്യപ്പെട്ട് വിഎസ് സുനില്‍കുമാര്‍ സിപിഐ നേതൃത്വത്തിന് കത്ത് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com