ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ട: സജി ചെറിയാനെ തള്ളി കാനം

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്നെ മാണിയെ ചൊല്ലി എല്‍ഡിഎഫില്‍ വീണ്ടും ഭിന്നത
ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ട: സജി ചെറിയാനെ തള്ളി കാനം
Updated on
1 min read

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്നെ മാണിയെ ചൊല്ലി എല്‍ഡിഎഫില്‍ വീണ്ടും ഭിന്നത. കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന  ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നു. ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ചെങ്ങന്നൂരില്‍ മത്സരിച്ച് വിജയിച്ചത് കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെയാണ് എന്നുള്ള തന്റെ വാദം വീണ്ടും കാനം ആവര്‍ത്തിച്ചു. യുഡിഎഫില്‍ നിന്ന് പിണങ്ങി വന്നവരെയല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ്. എല്‍ഡിഎഫിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ വോട്ട് സ്വീകരിക്കും എന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടെുപ്പ് തീയതി പ്രഖ്യാപിച്ച പശ്ചാതലത്തിലാണ് സജി ചെറിയാന്റെ പ്രതികരണം  വന്നിരിക്കുന്നത്. 

ചെങ്ങന്നൂരില്‍ മാണിയെ ഒപ്പം നിര്‍ത്താനുള്ള നീക്കം സിപിഎം ആദ്യം മുതല്‍ തുടങ്ങിയിരുന്നു. മാണിയുമായി ഒരു സഹകരണവും വേണ്ടെന്ന സിപിഐയുടെ കടുംപിടുത്തത്തെ കേന്ദ്ര നേതാക്കളെ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് മയപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുവരികയാരുന്നു. കേരള കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ സിപിഎമ്മും സിപിഐയും വലിയ പോരിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പരസ്യ പ്രസ്താവന ഒഴിവാക്കാന്‍ ഇരുപാര്‍ട്ടികളുടേയും കേന്ദ്ര നേതൃത്വങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ പാര്‍ട്ടിയുടെ നയം തീരുമാനിക്കുന്നത് സംസ്ഥാന ഘടകമാണ് എന്ന് വ്യക്തമാക്കി കാനം രാജേന്ദ്രന്‍ അന്നുതന്നെ രംഗത്ത് വന്നിരുന്നു. തങ്ങള്‍ നില്‍ക്കുന്നിടത്താകും വിജയം എന്നാണ് കെ.എം മാണിയുടെ അവകാശവാദം

മെയ് 28നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 31ന് നടക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എല്‍ഡിഎഫ് എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ മരണമടഞ്ഞതോടെയാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഡി.വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പി.എസ് ശ്രീധരന്‍പിള്ളയാണ് ബിജെപി  സ്ഥാനാര്‍ത്ഥി. 

ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന് എതിരെയുള്ള ജനവിധിയാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ പറഞ്ഞു. മണ്ഡലത്തില്‍ വിജയമം ഉറപ്പിച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com