

തൊടുപുഴ: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലയില്‍ മുഖ്യപ്രതി ലിബീഷ്
പിടിയില്‍. രണ്ടുപേര്‍ ചേര്‍ന്നാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇടുക്കി ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച് ഉച്ചയ്ക്ക് വാര്‍ത്താ സമ്മേളനം നടത്തും
കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത അനുയായിയും അടിമാലിയിലെ മന്ത്രവാദിയുമാണ് പൊലീസ് പിടിയിലായ അനീഷ്. പ്രതികളില്‍ നിന്ന് 40 പവന്‍ സ്വര്‍ണവും കണ്ടെടുത്തു. കൃഷ്ണന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ആഭരണങ്ങളാണിത്. മന്ത്രവാദത്തിനായി ആള്‍ക്കാരെ എത്തിച്ചിരുന്നതും ഇയാള്‍ വഴിയാണ്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍, കൃഷ്ണന്റെ മരണത്തെ തുടര്‍ന്നു മുങ്ങിയതാണു സംശയത്തിനിടയാക്കിയത്. കൃഷ്ണനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി പുറത്തു വച്ചു തലയ്ക്കടിച്ചുവെന്നും ഇതിനിടെ തടയാനെത്തിയ മകനും മകളും തൊടുപുഴ സ്വദേശിയെ ചെറുത്തതായും പറയപ്പെടുന്നു. അനീഷ് തൊടുപുഴയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനാണ്. തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്തവരാണ് ഇയാളെക്കുറിച്ച് പൊലീസിനു വിവരം നല്‍കിയത്. 
ഇതോടെ കേസില്‍ കസ്റ്റഡിയില്‍ ഉള്ളവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച പിടിയിലായ ഇടുക്കി നെടുങ്കണ്ടം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്.
തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊന്നു വീടിനോടു ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്. കൃഷ്ണന്റെ മകന്റെ മൃതദേഹത്തിലാണു കൂടുതല്‍ മുറിവുകള്‍. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു നിര്‍ണായകമായതെന്നും സൂചനയുണ്ട്.
കൂട്ടക്കൊലയിലെ പ്രതികളെ കണ്ടെത്തുന്നതിനായി മലപ്പുറത്തുനിന്ന് എത്തിച്ച സ്‌പെക്ട്ര സംവിധാനം ഉപയോഗിച്ചുള്ള ഫോണ്‍ കോളുകളുടെ പരിശോധനയിലാണു മുഖ്യപ്രതി കുടുങ്ങിയത്. ഒരേ ടവറിനു കീഴില്‍ വിവിധ മൊബൈല്‍ സേവനദാതാക്കളുടെ കോളുകള്‍ പരിശോധിക്കാന്‍ സ്‌പെക്ട്ര വഴി സാധിക്കും. മന്ത്രവാദത്തോടനുബന്ധിച്ച സാമ്പത്തിക ഇടപാടുകള്‍ക്കു പുറമേ കൃഷ്ണനു വിഗ്രഹക്കടത്തു സംഘങ്ങളുമായും ബന്ധമുണ്ടെന്നാണു വിവരം.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates