തൊടുപുഴ:കമ്പകക്കാനം കൂട്ടക്കൊലയില്‍ പൊലീസിന്റെ കണ്ടെത്തലുകളെ തള്ളി കൊല്ലപ്പെട്ട ശുശീലയുടെ ബന്ധുക്കള്‍. സംഭവത്തില്‍ പൊലീസ് കണ്ടെത്തിയതിലും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ വാദം. 120 കിലോ തൂക്കവും അസാമാന്യമായ മെയ് വഴക്കവുമുള്ള കൃഷ്ണനെ പൊലീസ് വെളിപ്പെടുത്തിയതുപോലെ കൊലപ്പെടുത്താന്‍ രണ്ടുപേര്‍ക്ക് കഴിയില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പൊലീസിന്റെ വാദത്തിനെതിരെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
ശരാശരിയിലേറെ വലുപ്പമുള്ള രണ്ടുപേരെ നേരിടാനുള്ള ശക്തിയുള്ളവരാണ് കൃഷ്ണനും ഭാര്യ ശുശീലയും. മദ്യപിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. മദ്യലഹരിയായിലായ പ്രതികള്‍ക്ക് ഇത്രയും വലിയ ആക്രമണം നടത്താന്‍ സാധിച്ചതില്‍ സംശയം നിലനില്‍ക്കുന്നതായും മൃതദേഹങ്ങള്‍ ചെറിയ കുഴിയില്‍ ചവിട്ടി താഴ്ത്തി എന്നുപറയുന്നതില്‍ യുക്തിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
സംസ്ഥാനത്തിനകത്തും പുറത്തുമായി പുരോഗമിച്ച അന്വേഷണം മൂക്കിന് താഴെയുള്ള രണ്ടുപേരില്‍ അവസാനിച്ചതാണ് നാട്ടുകാരില്‍ സംശയം വര്‍ധിക്കാന്‍ കാരണം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ നേതാവുമുള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത അന്വേഷണം പെട്ടെന്നൊരുനാള്‍ വഴി തിരിയുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതി അനീഷ് പൊലീസ് പിടിയിലായി. എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. സുഹൃത്ത് വാടകയ്ക്ക് എടുത്ത വീട്ടിലെ കുളിമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതിയെ കഴിഞ്ഞ രാത്രിയിലാണ് പിടികൂടിയത്.
സംഭവം പുറത്തറിഞ്ഞു മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളിലൊരാളായ ലിബീഷിനെ പിടികൂടിയിരുന്നു. ഇതോടെ ഒളിവില്‍ പോയ അനീഷിനായി പൊലീസ് നടത്തിയ തിരച്ചിലില്‍ ആണ് പ്രതി പിടിയിലായത്. ഇരുവരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കൃത്യം നടത്തിയ ശേഷം പ്രതികള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ