കുട്ടിയെ പുഴയില്‍ തള്ളിയതിന് തെളിവായി ദൃശ്യങ്ങളും; കൊല്ലുന്നതിന് മുന്‍പ് സിനിമ കാണിച്ചു;ബിരിയാണിയും ഐസ്‌ക്രീമും വാങ്ങി നല്‍കി

മലപ്പുറം മേലാറ്റൂരില്‍ സ്‌കൂളിലേക്ക് പോയ ഒന്‍പതു വയസുകാരന്‍ ഷഹീനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
കുട്ടിയെ പുഴയില്‍ തള്ളിയതിന് തെളിവായി ദൃശ്യങ്ങളും; കൊല്ലുന്നതിന് മുന്‍പ് സിനിമ കാണിച്ചു;ബിരിയാണിയും ഐസ്‌ക്രീമും വാങ്ങി നല്‍കി

മലപ്പുറം: മലപ്പുറം മേലാറ്റൂരില്‍ സ്‌കൂളിലേക്ക് പോയ ഒന്‍പതു വയസുകാരന്‍ ഷഹീനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതൃസഹോദരന്‍ മുഹമ്മദ്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുഴയിലെറിഞ്ഞു കൊല്ലും മുന്‍പ് കുട്ടിയെ വളാഞ്ചേരിയിലെ തീയറ്ററില്‍ സിനിമ കാണിച്ചതിനും ദൃശ്യങ്ങളുണ്ട്. താത്പര്യമില്ലാതിരുന്നിട്ടും സിനിമ കാണാന്‍ ഇരിക്കുന്ന ഷഹീനെ ദൃശ്യങ്ങളില്‍ കാണാം. 

വളാഞ്ചേരിയില്‍ നിന്ന് തിരൂരിലേക്കുള്ള യാത്രാമധ്യേ കുട്ടിക്ക് പുതിയ ഷര്‍ട്ടും ബിരിയാണിയും ഐസ്‌ക്രീമും വാങ്ങിനല്‍കുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. തുടക്കത്തില്‍ കുട്ടിയെ തിരിച്ചറിയാതിരിക്കാനായി പ്രതി മുഹമ്മദ് തന്റെ ഹെല്‍മെറ്റ് കുട്ടിയെ ധരിപ്പിച്ചാണ് ബൈക്കില്‍ യാത്ര ചെയ്തത്. പിന്നീട് കടയില്‍ കേറി പുതിയ വസ്ത്രങ്ങള്‍ വാങ്ങിയശേഷം സ്‌കൂള്‍ യൂണിഫോം മാറ്റിയായിരുന്നു യാത്ര. 

മാതാപിതാക്കളില്‍നിന്നു പണം തട്ടിയെടുക്കുന്നതിന്റെ ഭാഗമായാണ് മുഹമ്മദ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന. ഈ മാസം പതിമൂന്നു മുതല്‍ ഷഹീനെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഇയാള്‍ ഷഹീനെ പുഴയിലേക്ക് എറിയുകയായിരുന്നു.

കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ പുഴയിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുകയാണ്. രണ്ടുലക്ഷം രൂപ കുട്ടികളുടെ മാതാപിതാക്കളില്‍നിന്ന് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് മുഹമ്മദ് പൊലീസിനോടു പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com