ചിറകുവിരിച്ച് കണ്ണൂര്‍ ; ഉദ്ഘാടനം ഇന്ന് ; ആദ്യ വിമാനം അബുദാബിയിലേക്ക്

അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ആദ്യം പറന്നുയരുക. ഈ വിമാനത്തിന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേര്‍ന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും  
ചിറകുവിരിച്ച് കണ്ണൂര്‍ ; ഉദ്ഘാടനം ഇന്ന് ; ആദ്യ വിമാനം അബുദാബിയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ പത്തിനാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ആദ്യം പറന്നുയരുക. ഈ വിമാനത്തിന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേര്‍ന്ന് ഫ്ലാ​ഗ് ഓഫ് ചെയ്യും. 

ഭൂമി വിട്ടു നല്‍കിയവര്‍ മുതല്‍ ഓഹരിയുടമകളെയും വിമാനത്താവളത്തിനായി പ്രയത്‌നിച്ചവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരോടുള്ള ആദരസൂചകമായി ഭാര്യ ശാരദ ടീച്ചറിനെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് എത്താനായി പ്രത്യേക ബസ് സര്‍വ്വീസും കിയാല്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം പ്രതിപക്ഷം വിമാനത്താവളം ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളം തറക്കല്ലിടല്‍ മുതല്‍ ഭൂമിയേറ്റെടുത്ത് അന്തിമഘട്ട നിര്‍മ്മാണം വരെയെത്തിച്ച രണ്ട് മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മന്‍ ചാണ്ടിയേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഉദ്ഘാടനം ബഹിഷ്‌കരിക്കുന്നത്.

ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും, മന്ത്രിമാരെ തടയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങളും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. 

ഇന്ന് രാവിലെ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com