വീരേന്ദ്ര കുമാറും ബാലകൃഷണപിള്ളയും മുന്നണിയിലേക്ക്: ഐഎന്‍എല്‍ അകത്താകുമോയെന്ന് ഇന്നറിയാം; ഇടതുമുന്നണി യോഗം ഇന്ന്

മുന്നണിവിപുലീകരണം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേരും. വീരേന്ദ്ര കുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍, കേരളാ കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ മുന്നണിയിലെടുത്തേക്കും.
വീരേന്ദ്ര കുമാറും ബാലകൃഷണപിള്ളയും മുന്നണിയിലേക്ക്: ഐഎന്‍എല്‍ അകത്താകുമോയെന്ന് ഇന്നറിയാം; ഇടതുമുന്നണി യോഗം ഇന്ന്

തിരുവനന്തപുരം: മുന്നണിവിപുലീകരണം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേരും. വീരേന്ദ്ര കുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍, കേരളാ കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ മുന്നണിയിലെടുത്തേക്കും.കാലങ്ങളായി മുന്നണി പ്രവേശനം കാത്തിരിക്കുന്ന ഐഎന്‍എലിന്റെ കാര്യത്തിലും ഇന്ന് തീരുമാനമെടുത്തേക്കും. 

വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനാതാദളിനെ മുന്നണിയിലെടുക്കുന്ന കാര്യം ഉറപ്പാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മുന്നണിയോഗത്തില്‍ എടുക്കുകമാത്രമേ ഇനി ബാക്കിയുള്ളു. ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസിനെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുന്നണിയിലെടുക്കാന്‍ സിപിഎമ്മിനും സിപിഐയ്ക്കും യോജിപ്പാണ്. മുന്നണിയിലുള്ള സ്‌കറിയാ വിഭാഗവുമായി ലയിച്ച് ഒറ്റപാര്‍ട്ടിയായാല്‍ മുന്നണിയിലെടുക്കാം എന്നായിരുന്നു ബാലകൃഷണപിള്ളയ്ക്ക് സിപിഎം നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ഇടഞ്ഞതോടെ ബാലകൃഷ്ണപിള്ളയെ കൂടെക്കൂട്ടുന്നത് ഗുണകരമാകും എന്ന കണക്കുകൂട്ടലിലാണ് മുന്നണി. 

25 വര്‍ഷത്തോളമായി ഇടതുമുന്നണിക്ക് ഒപ്പമുള്ള ഇന്ത്യന്‍ നാഷണല്‍ ലീഗിനും ഇത്തവണ അകത്തേയ്ക്ക് പ്രവശനം കിട്ടിയേക്കും. 
പഴയ സ്വാധീനമില്ലെങ്കിലും കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ഐഎന്‍എലിന്റെ നിലപാട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.  ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭ എന്നീ പാര്‍ട്ടികളും മുന്നണി പ്രവേശനത്തിനായി കാത്തുനില്‍ക്കുന്നുണ്ട്. എന്‍ഡിഎ വിട്ടുവന്ന ജാനു, എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് കത്ത് നല്‍കിയിരുന്നു. 

കെ ആര്‍ ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സിപിഎമ്മില്‍  സജ്ജീവമാണ്. സിഎംപിയിലെ എം കെ കണ്ണന്‍ വിഭാഗവും വൈകാതെ സിപിഎമ്മിന്റെ ഭാഗമാകും. ഓരോ എംഎല്‍എ മാരുള്ള ആര്‍എസ്പി ലെനിനിസ്റ്റ്, നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളോട് മറ്റേതെങ്കിലും കക്ഷിയുടെ ഭാഗമായി ഇടതുമുന്നണിയിലെത്താന്‍ നോക്കണമെന്നാണ് നിര്‍ദ്ദേശം. വനിതാ മതിലിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com