തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി സിപിഎം; കമ്പനി പ്രതിനിധി തിരുവനന്തപുരത്ത് 

ദുബൈ ജാസ് ടൂറിസം കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുന്നു
തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി സിപിഎം; കമ്പനി പ്രതിനിധി തിരുവനന്തപുരത്ത് 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം തിരക്കിട്ട് ശ്രമങ്ങള്‍ തുടങ്ങി. ദുബൈ ജാസ് ടൂറിസം കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. കമ്പനിക്ക് കുടിശ്ശിക പണം മുഴുവന്‍ നല്‍കി പ്രശനം ഒത്തു തീര്‍പ്പാക്കാനാണ് സംസ്ഥാന സിപിഎം നേതൃത്വം ശ്രമിക്കുന്നത് എന്നാണ് വിവരം. 13കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കമ്പനി ബിനോയ് കോടിയേരിക്ക് എതിരെ ഉന്നയിക്കുന്ന ആരോപണം. 

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്നും ദുബൈയില്‍ തനിക്കെതിരെ പരാതികളൊന്നും നിലനില്‍ക്കുന്നില്ല എന്നുമാണ് ബിനോയ് കോടിയേരിയുടെ വാദം. ബിനോയിക്കെതിരെ കേസുണ്ടെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കമ്പനി. 

ദുബൈയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മകന്‍ തന്നെ മറുപടി പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. 

ദുബൈയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് എന്ന കമ്പനിയുടെ പേരില്‍ 13 കോടി രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയ് കോടിയേരിയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാക്കിയെന്നാണ് കമ്പനി പരാതിയില്‍ പറയുന്നത്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപ തിരിച്ചു കിട്ടാനുള്ളതെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com