ഫോണ്‍കെണി കേസില്‍ സ്വകാര്യഹര്‍ജി വ്യാജമേല്‍വിലാസത്തില്‍; ഹര്‍ജിക്കാരിയുടെ താല്പര്യം എന്തെന്ന് കോടതി 

മേല്‍വിലാസത്തില്‍ മഹാലക്ഷ്മി താമസിച്ചത് 2015 വരെയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഇവിടെ ഇപ്പോള്‍ താമസിക്കുന്നത് ബാപ്പുജി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണ്
ഫോണ്‍കെണി കേസില്‍ സ്വകാര്യഹര്‍ജി വ്യാജമേല്‍വിലാസത്തില്‍; ഹര്‍ജിക്കാരിയുടെ താല്പര്യം എന്തെന്ന് കോടതി 
Updated on
1 min read

കൊച്ചി:  മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹര്‍ജിക്കാരിയുടെ മേല്‍വിലാസം വ്യാജം.  കേസ് ഒത്തുതീര്‍പ്പാക്കരുത് എന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി എന്ന സ്ത്രീയാണ് തിരുവനന്തപുരം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മേല്‍വിലാസത്തില്‍ മഹാലക്ഷ്മി താമസിച്ചത് 2015 വരെയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ഇവിടെ ഇപ്പോള്‍ താമസിക്കുന്നത് ബാപ്പുജി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണ്. 

ശശീന്ദ്രനെതിരെ പരാതി ഇല്ലെന്ന് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി  വിധി പുറപ്പെടുവിക്കാന്‍ നിമിഷങ്ങള്‍ മാത്രമുളളപ്പോഴാണ് ഹര്‍ജി വ്യാജമാണെന്ന് തെളിഞ്ഞത്. സംഭവം വിവാദമായതോടെ ദുരൂഹതയും വര്‍ധിച്ചിരിക്കുകയാണ്.ഇതിനിടെ ഹര്‍ജിക്കാരിയുടെ താല്പര്യം എന്തെന്ന് മഹാലക്ഷ്മിയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. 

തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തക പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയതെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. മുന്‍മന്ത്രിയെന്ന നിലയില്‍ സ്വാധീനമുള്ളയാളാണ് പ്രതിയെന്നും ഹര്‍ജിക്കാരി പറയുന്നു. പുതിയ ഹര്‍ജി ലഭിച്ചതിനെ തുടര്‍ന്ന് കോടതി വിധി പറയുന്നത് മാറ്റി. ഉച്ചയ്ക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

നേരത്തെ ഫോണില്‍ തന്നോട് അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും, മന്ത്രി വസതിയില്‍ വെച്ച് തന്നോട് അദ്ദേഹം അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും യുവതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി മൊഴി നല്‍കിയത്.

നേരത്തെയും ശശീന്ദ്രനെതിരായ പരാതിയും തുടര്‍നടപടിയും റദ്ദാക്കണമെന്ന് പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ആ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com