കുമ്പസാരം മറയാക്കി ലൈംഗിക പീഡനം : നാലു വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ബലാല്‍സംഗ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ നിരണം ഭദ്രാസന കൗണ്‍സില്‍ യോഗം വിളിച്ചു
കുമ്പസാരം മറയാക്കി ലൈംഗിക പീഡനം : നാലു വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം : ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നാലു വൈദികര്‍ക്കെതിരെ ബലാല്‍സംഗത്തിന് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. വൈദികരായ ഫാ. ജോബ് മാത്യു, ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവരാണ് പ്രതികള്‍. ആരോപണം ഉയര്‍ന്ന അഞ്ച് വൈദികരില്‍ നാലുപേരുടെ പേരുകളാണ് യുവതി പൊലീസിന് നല്‍കിയത്. ഇതനുസരിച്ചാണ് ഇവര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. 

2009 ല്‍ ഫാ. ജോബ് മാത്യുവിന് മുമ്പിലാണ് യുവതി കുമ്പസരിക്കുന്നത്. ഈ കുമ്പസാര രഹസ്യം മറയാക്കി ഫാ. ജോബ് മാത്യു പലവട്ടം പീഡിപ്പിച്ചു. തുടര്‍ന്ന് ഇക്കാര്യം ജോബ് മാത്യു മറ്റ് വൈദികരോട് പങ്കുവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവരും കുമ്പസാര രഹസ്യവും, ഫാ. ജോബുമായുള്ള ലൈംഗിക ബന്ധവും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫാ. ജോബ് മാത്യുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. അതേസമയം യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടപ്പോള്‍ അഞ്ചുവൈദികരുടെ പേരുകളാണ് ഉന്നയിച്ചിരുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് ഉടന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കും. 

അതിനിടെ വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ബലാല്‍സംഗ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ നിരണം ഭദ്രാസന കൗണ്‍സില്‍ യോഗം വിളിച്ചു. വൈകീട്ട് അഞ്ചിനാണ് യോഗം. കേസില്‍ പ്രതികളായ വൈദികര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. നേരത്തെ സഭയ്ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ സബാനേതൃത്വം ഇടനക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com