കൊച്ചി: കാംപസില്‍ എല്ലാവര്‍ക്കും പ്രിയങ്കരന്‍, എല്ലാവരുടെയും ചങ്ങാതി, ഓടി നടന്നു കാര്യങ്ങള്‍ ചെയ്യുന്നയാള്‍. മഹാരാജാസ് കോളജിലെ കൂട്ടുകാര്‍ അഭിമന്യുവിനെ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. ഇടുക്കിയിലെ കുഗ്രാമത്തില്‍നിന്ന് ഒരുപാടു സ്വപ്‌നങ്ങളുമായി നഗരത്തിലേക്കു വണ്ടി കയറിയ അഭിമന്യുവിനെക്കുറിച്ച് മോശമായിപ്പറയാനില്ലെന്ന് അവര്‍ ഒരേസ്വരത്തില്‍ പറയുന്നു.
ഇടുക്കിയിലെ വട്ടവടയാണ് അഭിമന്യുവിന്റെ സ്വദേശം. ദരിദ്രാവസ്ഥയിലുള്ള കുടുംബം. കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അഭിമന്യു വട്ടവടയിലേക്കു പോയത്. ഇന്നലെ രാത്രിയോടെ ഒരു പച്ചക്കറി ലോറിയില്‍ കയറിയാണ് അവന്‍ എറണാകുളത്തെത്തിയതെന്ന് കൂട്ടുകാര്‍ പറയുന്നു.
കോളജ് മതിലില്‍ ക്യാംപസ് ഫ്രണ്ടും എസ്എഫ്‌ഐയും മത്സരിച്ച് എഴുതി. എസ്എഫ്‌ഐ ബുക്ക്ഡ് എന്നെഴുതിവച്ച സ്ഥലത്ത് ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് വന്നു. അതോടെ അതിന്റെ മുകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാംപസ് ഫ്രണ്ട് എന്നെഴുതിയത് മായ്ക്കാതെ, മുകളില്‍ വര്‍ഗീയത എന്നുകൂടി എഴുതിചേര്‍ത്തു. ഈ തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിയത്.
സ്ഥലത്ത് വച്ച് കുത്തേറ്റ അഭിമന്യു തൊട്ടടുത്ത ജനറല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്ക് മരിച്ചിരുന്നു. നെഞ്ചിലാണ് കുത്തേറ്റത്. ഒപ്പമുള്ള അര്‍ജുന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം സ്വദേശി ബിലാല്‍, പത്തനംതിട്ടയില്‍നിന്നുള്ള ഫറൂക്ക്, ഫോര്‍ട്ട് കൊച്ചിയിലെ റിയാസ് എന്നിവരാണ് പിടിയിലായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ