യുവജന ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആയതുകൊണ്ട് രാഷ്ട്രീയം പറയുന്നത് മയപ്പെടുത്തിയിരിക്കുകയാണ്; വിവാദ പോസ്റ്റില്‍ വിശദീകരണവുമായി ചിന്താ ജെറോം

ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ടതാണെന്ന പ്രസ്താവനയെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി ചിന്താ ജെറോം
യുവജന ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആയതുകൊണ്ട് രാഷ്ട്രീയം പറയുന്നത് മയപ്പെടുത്തിയിരിക്കുകയാണ്; വിവാദ പോസ്റ്റില്‍ വിശദീകരണവുമായി ചിന്താ ജെറോം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ടതാണെന്ന പ്രസ്താവനയെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി യുവജനക്ഷേമ ബോര്‍ഡ്‌ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്താ ജെറോം. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകള്‍ സമാധാനപരമായാണ് മുന്നോട്ടുപോകുന്നത്,അതുകൊണ്ടാണ് ഇത് ഒറ്റപ്പെട്ട സംഭവമാണ് എന്ന് പറഞ്ഞത്. എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം ഒറ്റപ്പെട്ടതാണ് എന്ന താന്‍ പറഞ്ഞത് വിവദാമായത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ചിന്ത സമകാലിക മലയാളത്തോട് പ്രതികരിച്ചു.

ഭരണപരമായ സ്ഥാനം കയ്യാളുന്നതിലാണ്  ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എസ്എഫ്‌ഐ എന്നതിന് പകരം വിദ്യാര്‍ത്ഥി സംഘടന എന്നാക്കിയത്. യുവജന ക്ഷേമ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആയതുകൊണ്ട് ഇപ്പോള്‍ രാഷ്ട്രീയം പറയുന്നത് മയപ്പെടുത്തിയിരിക്കുകയാണ് എന്നും ചിന്ത പറയുന്നു. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകള്‍ സമാധാനപരമായാണ് മുന്നോട്ടുപോകുന്നത്,അതുകൊണ്ടാണ് ഇത് ഒറ്റപ്പെട്ട സംഭവമാണ് എന്ന് പറഞ്ഞത്. അത് വര്‍ഗീയവാദികള്‍ ചെയ്ത കൊലയെ നിസ്സാരവത്കരിച്ചതല്ല. വര്‍ഗീയവാദ സംഘടനകളുടെ ആക്രമണങ്ങള്‍ കേരളത്തിലെ കലാലയങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും ചിന്ത പറഞ്ഞു. 

ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ചിന്ത, അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാനായി പോകുകയാണെന്നും അറിയിച്ചു. 

സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്.പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. പ്രിയപ്പെട്ട സഹോദരാ...ഹൃദയം നീറുന്നു...ഇതായിരുന്നു ചിന്തയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

എസ്എഫ്‌ഐയിലൂടെ ഉയര്‍ന്നുവന്ന നേതാവ് എന്ന നിലയില്‍ കൊലപാതകത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്ന തരത്തില്‍ നിഷ്പക്ഷത പാലിച്ചുവെന്നാണ് ചിന്തക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. ഇടതുപക്ഷ പ്രവര്‍ത്തകര്‍ കടുത്ത ഭാഷയിലാണ് ചിന്തക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട അഭിമന്യു. ക്യാമ്പസ് ഫ്രണ്ടാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായിട്ടും ചിന്ത തന്റെ പോസ്റ്റില്‍ ആ സംഘടനയെക്കുറിച്ച് പരാമാര്‍ശിച്ചിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും തീവ്രവാദ രാഷ്ട്രീയ കൊലപാതകത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയും സാമൂഹ്യ മാധ്യമങ്ങൡ ചിന്തക്കെതിരെ വിമര്‍ശനങ്ങള്‍ തുടരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com