യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇരിക്കാന്‍ തനിക്ക് ഇപ്പോഴും പ്രാപ്തിയുണ്ടെന്ന് പി.പി. തങ്കച്ചന്‍. താന്‍ ആരോഗ്യവാനാണെന്നും ഓര്‍മക്കുറവോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ പ്രായമാവര്‍ ഇരിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസില്‍ യുവനിര രംഗത്തെത്തിയ സാഹചര്യത്തിലാണ് പി.പി തങ്കച്ചന്റെ പ്രതികരണം.
പ്രതിഷേധവുമായി രംഗത്തെത്തിയ യുവനിരയെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. യുവാക്കളുടെ ആവശ്യം അനവസരത്തിലാണെന്നാണ് തങ്കച്ചന്‍ പറയുന്നത്. ഇത്ര നാള്‍ കണ്‍വീനര്‍ സ്ഥാനത്ത് ഇരിക്കാന്‍ കഴിയുമെങ്കില്‍ ഇനിയും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി പാര്‍ട്ടിയുടെ നേതൃനിരയുടെ കഴിവുകേടാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ രാജ്യസഭ സീറ്റിലേക്ക് പി.ജെ കുര്യന്‍ വീണ്ടും മത്സരിക്കുന്നതിന് എതിരെ പാര്‍ട്ടിയിലെ യുവ നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മാറാമെന്നാണ് പി.ജെ കുര്യന്‍ വ്യക്തമാക്കി. രൂക്ഷമായ ഭാഷയിലായിരുന്നു മുതിര്‍ന്ന നേതാക്കളെ യുവനേതൃത്വം വിമര്‍ശിച്ചത്. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. മരണം വരെ പാര്‍ലമെന്റിലെ അസംബ്ലിയിലോ ഉണ്ടാകണമെന്ന് നേര്‍ച്ചയുള്ള ചില നേതാക്കള്‍ കോണ്ഗ്രസിന്റെ ശാപമാണെന്ന് റോജി എം.ജോണ്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ്, എം.ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരിലൊരാളെ പരിഗണിക്കണമെന്നായിരുന്നു ബല്‍റാമിന്റെ ആവശ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ