തിരുവനന്തപുരം: സ്വന്തം ജീവിതത്തില്‍ മദ്യം ഒഴുക്കിയ കൊടിയ ദുരന്തം നിയമസഭയില്‍ തുറന്ന് പറഞ്ഞ് അനില്‍ അക്കര എംഎല്‍എ. 2018ലെ അബ്കാരി ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു എംഎല്‍എ തന്റെ പിതാവിന്റെയും അപ്പൂപ്പന്റെയും മദ്യപാനം കുടുംബത്തിന് വരുത്തിയ ദുരന്തം വിശദീകരിച്ചത്.
‘‘അപ്പൂപ്പൻ മദ്യപിച്ച് ബൈക്ക് ഒാടിക്കവേ അപകടത്തിൽ മരിക്കുകയായിരുന്നു. മദ്യപനായ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കോയമ്പത്തൂരിലെ മോർച്ചറിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങിയ മാതാവിന്റെയും എന്റെയും വികാരം എന്തായിരിക്കും? ‘‘സ്വന്തം ജീവിതത്തിൽ മദ്യം ഒഴുക്കിയ കൊടിയ ദുരന്തം നിയമസഭയിൽ തുറന്നുപറയുകയായിരുന്നു അനിൽ അക്കര.
മദ്യത്തിനിരയായ മനുഷ്യർക്കും കുടുംബങ്ങൾക്കുമാണ് സഹായം ചെയ്യേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മദ്യപാനത്തിന് ഇരയായവരും കുടുംബങ്ങളും എങ്ങനെ കഴിയുന്നുവെന്ന കണക്ക് സർക്കാർ എടുക്കണം. അവരെ മുഖ്യധാരയിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിന്റെ ഗുണം മദ്യമുതലാളിമാർക്കാണ്. നല്ല മദ്യം കിട്ടുന്നതിനെയും തൊഴിൽ നഷ്ടത്തെയും കുറിച്ചാണ് ചർച്ച. അതിന്റെ ആയിരക്കണക്കിനിരട്ടി മനുഷ്യരാണ് ഇരകളാവുന്നത്. അവരെ സംരക്ഷിക്കാനാണ് നിയമം കൊണ്ടുവരേണ്ടതെന്നും അനിൽ പറഞ്ഞു.
മദ്യാസക്തി ബോധവത്കരണത്തിലൂടെ മാത്രമേ ഇല്ലാതാക്കാൻ സാധിക്കൂ എന്ന് ടി.പി. രാമകൃഷ്ണനു വേണ്ടി ബിൽ അവതരിപ്പിച്ച കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിയമം മൂലം നിരോധിച്ച് പരിഹാരം കാണാനാകില്ല.
കള്ളിൽ സ്റ്റാർച് കലർത്തി വിൽക്കുന്നതിനുള്ള ശിക്ഷ ലഘൂകരിക്കുന്ന ഭേദഗതിയാണ് ബില്ലിലുള്ളത്. ഭേദഗതി പ്രകാരം ആറുമാസം ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും. മദ്യം വാങ്ങുന്നതിനുള്ള പ്രായം 21 ൽ നിന്ന് 23 വയസ്സായി ഉയർത്തിയതാണ് രണ്ടാമത്തെ ഭേദഗതി. സബ്ജക്ട് കമ്മിറ്റിയിലെ യു.ഡി.എഫ് അംഗങ്ങളായ ഡോ. എൻ. ജയരാജന്റെയും വി.ഡി. സതീശന്റെയും വിയോജിപ്പോടെയാണ് ഭേദഗതി പാസാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ