മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിയണം; കര്‍ദിനാളിനെതിരെ വൈദികര്‍

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് വൈദികര്‍.
മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിയണം; കര്‍ദിനാളിനെതിരെ വൈദികര്‍

കൊച്ചി: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് വൈദികര്‍. ഇക്കാര്യമാവശ്യപ്പെട്ട് സഹായമെത്രാന്‍മാര്‍ക്ക് വൈദികര്‍ നിവേദനം നല്‍കും. വിവാദ ഭൂമിയിടപാടില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് വൈദികരുടെ നിലപാട്. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വൈദികര്‍ ഇന്ന് അടിയന്തര യോഗം ചേരും.

സിറോ മലബാര്‍സഭയുടെ അങ്കമാലി എറണാകുളം അതിരൂപതയില്‍ നടന്ന വിവാദ ഭൂമി ഇടപാടില്‍ കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കാളിത്തമുള്ള ഗൂഢാലോചന നടന്നതായി സംശയിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സഭയുടെ ഭൂമി ഇടപാടില്‍ കേസെടുക്കേണ്ടതില്ലെന്ന കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഇടപാടിനെക്കുറിച്ച് പൊലീസ് അന്വേഷണം വേണ്ടെന്ന കര്‍ദിനാളിന്റെ വാദം കോടതി തള്ളി. ഇടപാടില്‍ ഗൂഢാലോചനയുടെ ലക്ഷണങ്ങള്‍ പ്രകടമാണ്. ഇതില്‍ കര്‍ദിനാളും ഉള്‍പ്പെട്ടതായി സംശയിക്കുന്നു. സഭാ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലും ഇടനിലക്കാരന്റെ വാദങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ശക്തമായ തെളിവുകളാണ് കോടതിക്കു മുന്നിലെത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിവ ഈ കേസില്‍ പ്രകടമാണെന്നു ചൂണ്ടിക്കാട്ടിയ സിംഗിള്‍ ബെഞ്ച്, കോടതിയുടെ പരാമര്‍ശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കരുതെന്നും നിര്‍ദേശിച്ചു. നിഷ്പക്ഷമായ അന്വേഷണം ഇക്കാര്യത്തില്‍ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.

ഭൂമിതട്ടിപ്പില്‍ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭൂമിയിടപാടില്‍ സഭാവിശ്വാസികളുടെ പണമാണ് നഷ്ടമായതെന്ന് ഹര്‍ജിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com