വര്‍ക്കലയിലെ വിവാദ ഭൂമി ഇടപാട് : അന്വേഷണത്തിന് റവന്യൂമന്ത്രിയുടെ ഉത്തരവ്

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല
വര്‍ക്കലയിലെ വിവാദ ഭൂമി ഇടപാട് : അന്വേഷണത്തിന് റവന്യൂമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം : വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യവ്യക്തിക്ക് പതിച്ചുകൊടുത്തെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. വി ജോയ് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.
 

റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്ന വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് കെഎസ് ശബരീനാഥൻ എംഎൽഎയുടെ ഭാര്യയും സബ് കളക്ടറുമായ ദിവ്യ എസ് ആയ്യർ ഉത്തരവിറക്കിയത്. ചട്ട ലംഘനം നടത്തിയാണ് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ഭര്‍ത്താവ് ശബരിനാഥ് എംഎല്‍എയുടെ കുടുംബ സുഹൃത്തിന് ദിവ്യ പതിച്ചു നല്‍കിയതെന്നാണ് ആരോപണം ഉയരുന്നത്. 

2017 ജൂലൈ 19നായിരുന്നു സ്വകാര്യ വ്യക്തി അന്യായമായി കൈവശം വെച്ചിരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന 27 സെന്റ് പുറമ്പോക്ക് ഭൂമി വര്‍ക്കല തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്. സ്വകാര്യ വ്യക്തി കയ്യേറിയിരുന്ന ഈ ഭൂമി തിരിച്ചു പിടിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതിയും വിവിധ സന്നദ്ധ സംഘടനകളും സര്‍ക്കാരിനോട്  ആവശ്യപ്പെട്ടിരുന്നു. വീണ്ടെടുക്കുന്ന ഈ ഭൂമിയില്‍ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കണം എന്ന നിര്‍ദേശം ഉയരുകയും ചെയ്തിരുന്നു. 

ഒഴിപ്പിക്കൽ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സബ് കളക്ടര്‍ക്ക്‌ ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെ മറവിലാണ് ഭൂമി സ്വകാര്യ വ്യക്തിക്ക് തന്നെ വിട്ടുകൊടുക്കാനുള്ള തീരുമാനം സബ് കളക്ടര്‍ കൈക്കൊണ്ടതെന്നാണ് ആരോപണം. ഭൂമി ഏറ്റെടുത്ത റവന്യു ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെയാണ് സബ് കളക്ടറുടെ നടപടി എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം വര്‍ക്കലയില്‍ സ്വകാര്യവ്യക്തിക്ക് ഭൂമി നല്‍കിയ നടപടി ഭൂവിനിയോഗ നിയമം അനുസരിച്ചെന്ന് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ഭൂ ഉടമയെ  നേരിട്ട് കണ്ടിട്ടില്ല.  പരാതിയുള്ളവര്‍ക്ക് ലാന്‍ഡ് റവന്യു കമ്മീഷണറെ സമീപിക്കാമെന്നും സബ് കളക്ടർ പറഞ്ഞു. 
ഭൂമി കൈമാറ്റം വിവാദമായ പശ്ചാത്തലത്തിൽ സർക്കാർ സബ് കളക്ടറുടെ ഉത്തരവ്  സ്റ്റേ ചെയ്തിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com