ചെങ്ങന്നൂർ: ആർഎസ്എസ് വോട്ട് വേണ്ട എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി ജി സുധാകരൻ. ആർഎസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശം ആശയക്കുഴപ്പം സൃഷ്ടിച്ചു. കാനത്തിന്റെ പരാമർശം അവരുടെ പ്രഖ്യാപിത സമീപനത്തിന്റെ പ്രശ്നമാണെന്നും സുധാകരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ആർഎസ്എസ് വോട്ട് വേണ്ട എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണ്. സിപിഎം ആർഎസ്എസ് വോട്ടുകൾ ആവശ്യപ്പെടാറില്ല. ആർഎസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന കാനത്തിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. വർഗീയ വിരുദ്ധ വോട്ടുകളിൽ ഈ ആശങ്ക നിഴലിച്ചേക്കാം. ആർഎസ്എസിന്റെ വോട്ടു നേടി സിപിഎമ്മുകാർ വിജയിച്ചിട്ടില്ല. ആ വോട്ടുകൾ ചോദിക്കാറുമില്ല. പിണറായി സർക്കാരിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നും സുധാകരൻ പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് വയ്ക്കാനാവില്ലെന്നുമായിരുന്നു കാനം രാജേന്ദ്രന്റെ പ്രസ്താവന. ചെങ്ങന്നൂരിൽ ആർഎസ്എസ് ഒഴികെയുള്ള ഇടതുപക്ഷ താത്പര്യമുള്ള ആർക്കും വോട്ട് ചെയ്യാമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടു പ്രതികരിക്കവെയായിരുന്നു കാനത്തിന്റെ പരാമർശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ