പൊലീസുകാര്‍ പ്രതികളെ സഹായിച്ചെന്ന് ഐജി; എഎസ്‌ഐയും ഡ്രൈവറും കസ്റ്റഡിയില്‍

എസ്‌ഐ എംഎസ് ഷിബു പ്രതികളെ സഹായിച്ചതായി സൂചനകള്‍ ലഭിച്ചിട്ടില്ല. എസ്‌ഐ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്
പൊലീസുകാര്‍ പ്രതികളെ സഹായിച്ചെന്ന് ഐജി; എഎസ്‌ഐയും ഡ്രൈവറും കസ്റ്റഡിയില്‍

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയവര്‍ക്കു പൊലീസിന്റെ സഹായം ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഐജി വിജയ് സാഖറെ. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു പൊലീസുകാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഐജി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

പട്രോള്‍ ഡ്യൂട്ടിയുണ്ടായിരുന്ന എഎസ്‌ഐ ബിജുവും ജീപ്പ് ഡ്രൈവറുമാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ ഇവരുടെ പങ്കു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ ഇതിനകം തന്നെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഐജി പറഞ്ഞു. പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളും കൈക്കൂലി വാങ്ങിയതായ വാര്‍ത്തയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഐജി വ്യക്തമാക്കി.

എസ്‌ഐ എംഎസ് ഷിബു പ്രതികളെ സഹായിച്ചതായി സൂചനകള്‍ ലഭിച്ചിട്ടില്ല. എസ്‌ഐ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണത്തില്‍ എസ്‌ഐയുടെ പങ്കു തെളിഞ്ഞാല്‍ അതിന് അനുസരിച്ച് നടപടിയുണ്ടാവും.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി ഐജി പറഞ്ഞു. തട്ടിക്കൊണ്ടുപോവല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

കെവിന്റെ ബന്ധു അനീഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അ്‌ന്വേഷണം പുരോഗമിക്കുന്നത്. അനീഷിന്റെ മൊഴിയിലെ വിവരങ്ങള്‍ വ്യക്തമാണ്. പിടിയിലായവരുടെ മൊഴിയുമായി ഇതു ചേര്‍ത്തുവച്ചു പരിശോധിച്ചു. വരും മണിക്കൂറുകളില്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് ഐജി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com