കൊച്ചി : ശബരിമലയിൽ ആചാരലംഘനം നടത്തിയ കെപി ശങ്കർദാസിനെ ദേവസ്വം ബോർഡ് അംഗം എന്ന പദവിയിൽ മാറ്റണമെന്ന് ഹർജി. മുതിർന്ന അഭിഭാഷകൻ അഡ്വ. കെ രാംകുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആചാരം സംരക്ഷിച്ചുകൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്ത ശങ്കർദാസ് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. ആചാരലംഘനം നടത്തിയ അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും രാംകുമാർ ഹർജിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഇരുമുടിക്കെട്ടില്ലാതെ കെ പി ശങ്കർദാസ് പതിനെട്ടാം പടി കയറിയത്. സംഭവം വിവാദമായതോടെ ചടങ്ങിന്റെ ഭാഗമായാണ് താന്‍ പതിനെട്ടാംപടി കയറിയതെന്ന വിശദീകരണവുമായി ശങ്കർ ദാസ് രംഗത്തെത്തിയിരുന്നു. ദേവസ്വം പ്രതിനിധി എന്ന നിലയിലാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തത്. മേല്‍ശാന്തി അടക്കം ആര്‍ക്കും ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ലെന്നും ശങ്കര്‍ ദാസ് പറഞ്ഞു.
ചിത്തിര ആട്ടത്തിരുനാളിനായി തിങ്കളാഴ്ച വൈകിട്ട് നട തുറന്നപ്പോഴാണ് മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്കൊപ്പം ബോർഡ് അംഗം കെ.പി.ശങ്കരദാസ് പതിനെട്ടാംപടി ഇറങ്ങുകയും പിന്നീട് പടി കയറുകയും ചെയ്തത്. അപ്പോഴും ഇരുമുടി ഇല്ലായിരുന്നു. തില്ലങ്കേരി നടത്തിയത് ആചാരലംഘനമാണെന്നും അന്വേഷണം നടത്തുമെന്നും ശങ്കരദാസ് പറഞ്ഞതിനു പിന്നാലെയാണു ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പടികയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
ആചാര പ്രകാരം രാജ കുടുംബത്തിനും തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും പരികർമ്മിമാർക്കുമാണ് ഇരുമുടി ഇല്ലാതെ പടി ചവിട്ടാൻ അവകാശമുള്ളത്. തന്ത്രിയോടൊപ്പം പതിനെട്ടാം പടി കയറാനും ഇറങ്ങാനും ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർ ദാസും ഉണ്ടായിരുന്നു. ആചാര ലംഘനം നടന്നിട്ടുണ്ടെങ്കിൽ പരിഹാര ക്രിയകൾ ചെയ്യേണ്ടതാണെന്ന് തന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ