തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ ഒരു തരത്തിലുള്ള അലംഭാവവും ഉണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിയെ കഴിയും വേഗം പിടികൂടി അറസ്റ്റ് ചെയ്യുക എന്നത് സർക്കാരിനെ സംബന്ധിച്ച് പരമ പ്രധാനമാണെന്ന് കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മന്ത്രി പ്രതികരിച്ചു.
പൊലീസ് സേനയ്ക്ക് കളങ്കമാണ് ഡിവൈഎസ്പി ഉണ്ടാക്കിയത്. ആരുമായും ഏത് കക്ഷിയുമായും ബന്ധമുണ്ടായാലും പ്രതിയ്ക്കെതിരെ കർശന നടപടിയുണ്ടാകും. സനല്‍കുമാറിന്‍റെ കുടുംബത്തിന് ധന സഹായം നല്‍കുന്നതടക്കമുള്ള ഉചിതമായ തീരുമാനം അടുത്ത ക്യാബിനറ്റിൽ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സനൽകുമാർ മരിച്ച് അഞ്ച് ദിവസം കഴിയുമ്പോഴും പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ പൊലീസ് പിടികൂടാത്തതില്‍ കുടുംബം പ്രതിഷേധിച്ചു. നീതികിട്ടും വരെ തെരുവിൽ സമരം നടത്തുമെന്ന് സനലിന്‍റെ കുടുംബം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ