'ഇനിയൊരു പെണ്‍കുട്ടിയോടും ഇത്തരത്തില്‍ പെരുമാറരുത്' ; വിജയരാഘവനെതിരെ നിയമനടപടി എടുക്കുമെന്ന് രമ്യ ഹരിദാസ് 

നവോത്ഥാന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ സ്ത്രീകളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. തനിക്കും അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന് ഓര്‍ക്കണമായിരുന്നു
'ഇനിയൊരു പെണ്‍കുട്ടിയോടും ഇത്തരത്തില്‍ പെരുമാറരുത്' ; വിജയരാഘവനെതിരെ നിയമനടപടി എടുക്കുമെന്ന് രമ്യ ഹരിദാസ് 


പാലക്കാട് : എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയാഘവന്റെ അധിക്ഷേപ പ്രസംഗത്തിനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. വിജയാഘവന്റെ പരാമര്‍ശം ഏറെ മനോവേദനയുണ്ടാക്കി. എനിക്കും അമ്മയും അച്ഛനും കുടുംബവുമുണ്ട്. തനിക്കെതിരായ പരാമര്‍ശത്തില്‍ വിജയരാഘവനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. 

നവോത്ഥാനം സംസാരിക്കുന്നവരില്‍ നിന്ന് ഇത്തരത്തില്‍ അധിക്ഷേപം ഉണ്ടാകാന്‍ പാടില്ലായിരുന്നു. നവോത്ഥാന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ സ്ത്രീകളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. തനിക്കും അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന് ഓര്‍ക്കണമായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പൊതുരംഗത്ത് നില്‍ക്കുന്നത്. ആശയപരമായ പോരാട്ടമാണ് വേണ്ടത്. അല്ലാതെ വ്യക്തിഹത്യ അംഗീകരിക്കാനാവില്ല. ഇനിയൊരു പെണ്‍കുട്ടിയോടും ഇത്തരത്തില്‍ പെരുമാറരുതെന്നും രമ്യ ഹരിദാസ് അഭിപ്രായപ്പെട്ടു.

പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ്. കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍. അതേസമയം പരാമര്‍ശം വിവാദമായതോടെ താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല സംസാരിച്ചതെന്നുമാണ് വിജയരാഘവന്‍ വിശദീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com