തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടിയില്‍ നിന്ന് വേണ്ട സഹകരണമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. പ്രചാരണത്തില്‍ പാര്‍ട്ടിയില്‍ ഏകോപനമില്ല. പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ മണ്ഡലത്തിലേക്ക് വന്നിട്ടില്ലെന്നും ശശി തരൂര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
നേതാക്കളുടെ സാന്നിധ്യം പ്രകടമല്ല. പ്രചാരണം ഉള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തനം താഴേ തട്ടില്‍ ഊര്‍ജ്ജസ്വലമായി നടക്കുന്നില്ല തുടങ്ങിയ പരാതികളാണ് ഉന്നയിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോടും തരൂര്‍ പരാതിപ്പെട്ടിരുന്നു.
വാഹനപര്യടനത്തിനും നേതാക്കളുടെ ഭാഗത്തു നിന്നും പ്രധാനപ്പെട്ട പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും പൂര്‍ണമായ പിന്തുണ ലഭിക്കുന്നില്ലെന്നും തരൂര്‍ പരാതിയില്‍ പറയുന്നു. ഈ തരത്തില്‍ മുന്നോട്ടുപോയാല്‍ തെരഞ്ഞെടുപ്പ് ഫലം ആശങ്കയുണ്ടാക്കിയേക്കുമെന്നും തരൂര്‍ മുകുള്‍ വാസ്‌നിക്കിനോട് സൂചിപ്പിച്ചു.
ഇനിയുള്ള പ്രചാരണം നിര്‍ണായകമാണ്. അതിനാല്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നേതാക്കളുടെ ഭാഗത്തുനിന്നും സഹകരണവും സാന്നിധ്യവും അനിവാര്യമാണെന്നും ശശി തരൂര്‍ എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രചാരണത്തിലെ ഏകോപനമില്ലായ്മയിൽ കെപിസിസി നേതൃത്വത്തെയും ശശി തരൂർ അതൃപ്തി അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ