കോടതി പരിശോധിക്കുക പുതിയ വാദമുഖങ്ങള്‍; സ്റ്റേ അനുവദിക്കാന്‍ സാധ്യത, വിശാല ബെഞ്ചും വന്നേക്കും

ശബരിമല കേസില്‍ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സുപ്രിം കോടതി പ്രധാനമായും പരിശോധിക്കുക പുതിയ വാദമുഖങ്ങള്‍ ഉണ്ടോയെന്നായിരിക്കുമെന്ന് നിയമ വിദഗ്ധര്‍
കോടതി പരിശോധിക്കുക പുതിയ വാദമുഖങ്ങള്‍; സ്റ്റേ അനുവദിക്കാന്‍ സാധ്യത, വിശാല ബെഞ്ചും വന്നേക്കും

ന്യൂഡല്‍ഹി: ശബരിമല കേസില്‍ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സുപ്രിം കോടതി പ്രധാനമായും പരിശോധിക്കുക പുതിയ വാദമുഖങ്ങള്‍ ഉണ്ടോയെന്നായിരിക്കുമെന്ന് നിയമ വിദഗ്ധര്‍. നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ കാര്യമായ പിഴവുണ്ടോ, അന്നു പരിഗണനയില്‍ വരാതിരുന്ന പുതിയ വാദമുഖങ്ങള്‍ ഉണ്ടോ, നേരത്തെ പരിഗണനയില്‍ വരാതിരുന്ന വസ്തുതകള്‍ ആരെങ്കിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ മുഖ്യമായും പരിശോധിക്കുകയെന്ന് അവര്‍ പറയുന്നു.

പുനപ്പരിശോധനാ ഹര്‍ജികള്‍ യഥാര്‍ഥത്തില്‍ ഏതെങ്കിലും വിധിയിന്മേലുള്ള അപ്പീല്‍ ആയല്ല പരിഗണിക്കുക. ഈ വിധി പുറപ്പെടുവിച്ച സമയത്ത് ഇല്ലാതിരുന്ന വാദമുഖങ്ങള്‍ ആരെങ്കിലും ഉന്നയിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കപ്പെടുകയെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. നേരത്തെ ഉന്നയിച്ച വാദങ്ങള്‍ തന്നെ വീണ്ടും പരിശോധിക്കാന്‍ സാധാരണ ഗതിയില്‍ കോടതി തയാറാവില്ല. പുനപ്പരിശോധനാ ഹര്‍ജികളില്‍ പുതിയ വാദമുഖങ്ങള്‍ ഒന്നും ഇല്ലെന്നു കണ്ടെത്തിയാല്‍ ആദ്യ പരിശോധനയില്‍ തന്നെ തള്ളാനാണ് സാധ്യതയെന്ന് ഇവര്‍ പറയുന്നു. അതേസമയം കാതലായ വാദങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍ നേരത്തെ പുറപ്പെടിവിച്ച വിധി സ്റ്റേ ചെയ്ത്  വിശദമായ വാദം കേള്‍ക്കലിനു കോടതി തയാറാവും. 

വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചാല്‍ അതിനായി വിശാല ബെഞ്ച് രൂപീകരിക്കാനും സാധ്യതയുണ്ട്. നിലവില്‍ അഞ്ചംഗ ബെഞ്ചാണ് ശബരിമല കേസ് പരിഗണിച്ചത്. പുതിയ ഏഴംഗ ബെഞ്ച് രൂപീകരിച്ച് വാദം കേള്‍ക്കുന്നതിന് കോടതി തീരുമാനിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com