ന്യൂഡല്‍ഹി: യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു ശേഷം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. ബിന്ദുവിനും കനകദുര്‍ഗയ്ക്കും സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു ശേഷം വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബിന്ദുവും കനകദുര്‍ഗയും കോടതിയെ സമീപിച്ചത്. ഈ പശ്ചാത്തലത്തില്‍ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയിലെ മുഖ്യ ആവശ്യം. ഇത് കോടതി അംഗീകരിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് നാഗേശ്വര്‍ റാവു, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ഹര്‍ജി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വേണ്ടി ഹാജരാവന്‍ സീനിയര്‍ അഭിഭാഷകര്‍ കോടയില്‍ ഹാജരായിരുന്നു. ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ സുപ്രിം കോടതി വിധിക്കു ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക രേഖാമൂലം സര്‍ക്കാര്‍ അഭിഭാഷകന്‍ കൈമാറുകയായിരുന്നു. എന്നാല്‍ കോടതി ഇതിന്റെ വിശദാംശങ്ങളിലേക്കു കടന്നില്ല. ''ഞങ്ങള്‍ക്ക് എല്ലാമറിയാം, മറ്റു വിഷയങ്ങളിലേക്കു കടക്കുന്നില്ല'' എന്ന പരാമര്‍ശത്തോടെ ചീഫ് ജസ്റ്റിസ് ഈ വിഷയം അവസാനിപ്പിച്ചു. സര്‍ക്കാരിന്റെ പട്ടികയ്‌ക്കെതിരെ മറ്റു കക്ഷികളുടെ അഭിഭാഷകര്‍ വാദങ്ങള്‍ ഉന്നയിച്ചെങ്കിലും അതും കോടതി അനുവദിച്ചില്ല.
വിര്‍ച്വല്‍ ക്യൂ വഴി മണ്ഡലം, മകരവിളക്കു കാലത്ത് ദര്‍ശനം നടത്തിയ സ്ത്രീകളുടെ കണക്കെന്ന അവകാശവാദത്തോടെയാണ് സര്‍ക്കാര്‍ പട്ടിക കൈമാറിയത്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പട്ടികയില്‍ ഭൂരിഭാഗവും.
ബിന്ദുവിനും കനകദുര്‍ഗയ്ക്കും സംരക്ഷണം നല്‍കുന്നുണ്ട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതു തുടരാന്‍ കോടതി ഉത്തരവിട്ടു. യുവതികള്‍ക്കു സംരക്ഷണം നല്‍കുന്നത് എന്തിനെന്ന് ഹൈക്കോടതി നിരീക്ഷിച്ച സമിതി ആരാഞ്ഞതായി സര്‍്ക്കാര്‍ അഭിഭാഷകന്‍ സുപ്രിം കോടതിയെ അറിയിച്ചു.
യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമായി കാണമെന്ന് ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല. ഹര്‍ജി റിവ്യൂ ഹര്‍ജികള്‍ക്കൊപ്പം കേള്‍ക്കണമെന്ന ആവശ്യവും കോടതി തള്ളി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ