നമ്പി നാരായണന്റെ സംഭാവനയെന്ത്?; ഇങ്ങനെ പോയാല്‍ അടുത്തവര്‍ഷം ഗോവിന്ദച്ചാമിക്കും നല്‍കുമോ; പത്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍കുമാര്‍

പത്മപുരസ്‌കാരം  ലഭിക്കാനുള്ള എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ ചെയ്തതെന്ന് ബഹുമതി നല്‍കിയവര്‍ വ്യക്തമാക്കണമെന്ന് ടിപി സെന്‍കുമാര്‍
നമ്പി നാരായണന്റെ സംഭാവനയെന്ത്?; ഇങ്ങനെ പോയാല്‍ അടുത്തവര്‍ഷം ഗോവിന്ദച്ചാമിക്കും നല്‍കുമോ; പത്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍കുമാര്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പിനാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. പുരസ്‌കാരത്തിനായി എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ നല്‍കിയത്. പുരസ്‌കാരം നല്‍കിയവര്‍ മറുപടി പറയണമെന്ന് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ല. പത്മാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ഗോവിന്ദച്ചാമിക്കും അമീറുള്‍ ഇസ്ലാമിനും ഈ വര്‍ഷം വിട്ടുപോയ മറിയം റഷീദക്കും അടുത്ത വര്‍ഷം പത്മവിഭൂഷണ്‍ ലഭിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. നമ്പി നാരായണന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അമൃതില്‍ വിഷം ചേര്‍ന്ന അനുഭവം പോലെയായെന്നും സെന്‍കുമാര്‍ പറഞ്ഞു.

നമ്പി നാരായണനെ സുപ്രീം കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. കുറ്റവിമുക്തനാക്കിയ ശേഷം ഭാരതരത്‌നം നല്‍കിയാലും പരാതിയില്ല. നിരവധി പ്രമുഖരായവരെ മാറ്റി നിര്‍ത്തിയാണ് നമ്പിനാരായണന് പുരസ്‌കാരം നല്‍കിയിത്. പ്രതിച്ഛായയും സത്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

ചാരക്കേസ് കോടതി നിയോഗിച്ച സമിതി അന്വേഷിക്കുകയാണ്. ഈ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് ആദരിക്കുന്നത് എങ്ങനെയാണെന്ന് സെന്‍കുമാര്‍ ചോദിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസ് എന്തുകൊണ്ട് ശരിയായി അന്വേഷിച്ചില്ലെന്ന് എല്ലാവര്‍ക്കും കൃത്യമായി അറിയാം. 24 വര്‍ഷം മുന്‍പുള്ള സിബിഐയോട് ചോദിച്ചാല്‍ എല്ലാം അറിയാമെന്നും സെന്‍കുമാര്‍ പറഞ്ഞു.
 

നടന്‍ മോഹന്‍ലാലും ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരും അടക്കം 14 പേര്‍ക്കാണ് പത്മഭൂഷണന്‍ പുരസ്‌കാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com