അഹങ്കാരികളെ ഈ പാര്‍ട്ടിക്ക് വേണ്ടെന്ന് പോരാളി ഷാജി; ശ്യമളയെ പുറത്താക്കണമെന്ന് സൈബര്‍ സഖാക്കള്‍, ചൂടന്‍ ചര്‍ച്ച

പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ ശ്യാമളയ്ക്ക് എതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയയിലെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ആവശ്യം
അഹങ്കാരികളെ ഈ പാര്‍ട്ടിക്ക് വേണ്ടെന്ന് പോരാളി ഷാജി; ശ്യമളയെ പുറത്താക്കണമെന്ന് സൈബര്‍ സഖാക്കള്‍, ചൂടന്‍ ചര്‍ച്ച

കൊച്ചി: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ ശ്യാമളയ്ക്ക് എതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയയിലെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ആവശ്യം. അഹങ്കാരികളെ ഈ പാര്‍ട്ടിക്ക് വേണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം അനുകൂല ഫെയ്‌സ്ബുക്ക് പേജായ പോരാളി ഷാജി. പേജിന്റെ പോസ്റ്റിനോട് അനുകൂല മറുപടികളുമായി വലിയ ഒരുവിഭാഗം പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. 

'ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്റിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ സിപിഎം നടപടിയെടുക്കണം. ജനവികാരം കണ്ടില്ലെന്ന് നടിക്കരുത്' എന്നാണ് പേജിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 

'പാര്‍ട്ടി പ്രതിനിധി ആയിരിക്കുമ്പോള്‍ മാനുഷികമായ വികാരങ്ങള്‍ അടക്കി വെക്കാന്‍ സാധിക്കണം. ദേഷ്യം, പക, അഹങ്കാരം ഇതൊക്കെ അടക്കി വെക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ലേബല്‍ മാറ്റി വ്യക്തി മാത്രം ആയി തുടരുക. അല്ലാതെ രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോയാല്‍ തുലയുന്നത് ഒരു ജനതയുടെ ജീവന്‍ പണയം വെച്ചു ഉണ്ടാക്കിയ പാര്‍ട്ടി അടിത്തറയാണ്. വ്യക്തിയെക്കാള്‍ പ്രസ്ഥാനമാണ് വലുത്. തെറ്റുണ്ടെങ്കില്‍ തിരുത്തണം. യാതൊരു സംശയവുമില്ല.അത് പുറകോട്ടല്ല മുന്നിലേക്ക് തന്നെ നമ്മെ നയിക്കും. മറ്റുള്ള പാര്‍ട്ടിക്കാര്‍ തെറ്റ് ചെയ്താലും അനുഭാവികളും പ്രവര്‍ത്തകരും വോട്ട് ചെയ്യും സിപിഎം തെറ്റ് ചെയ്യുതാല്‍ ജനങ്ങള്‍ പൊറുക്കില്ല അത് ഓര്‍മ്മ ഉണ്ടാവണം ഒരോ നേതാക്കള്‍ക്കും

ഇഎംഎസിനും എകെജിക്കും നായനാര്‍ക്കും വിഎസിനും പിണറായിക്കും സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് അധ്യക്ഷക്ക്
നടപടിയില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് സിപിഎമ്മിന്റെ തണലില്‍ വളര്‍ന്നവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍'- പോസ്റ്റില്‍ പറയുന്നു. 

സിപിഎമ്മിന് വേണ്ടി സൈബര്‍ ഇടങ്ങളില്‍ വാശിയോടെ വാദിക്കുന്ന പോരാളി ഷാജിയുടെ ഈ അഭിപ്രായത്തെ അംഗീകരിച്ച് നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. 

'ഇത് ഒരാളുടെ മാത്രമല്ല, പാര്‍ട്ടിയെ സ്‌നേഹിയ്ക്കുന്ന ജനലക്ഷങ്ങളുടെ ശബ്ദമാണ്. പുഴുക്കുത്ത് വീണ ഇലകള്‍ കൊഴിഞ്ഞു പോയേ മതിയാവൂ.' എന്ന് ഒരാള്‍ കമന്റ് ചെയ്തു. 'സിപിഎമ്മിന് വേണ്ടി ഓരോ വാര്‍ഡിലും കയറിയിറങ്ങി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ആ പ്രവര്‍ത്തകരുടെ തണലില്‍ വളരുന്നവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍' എന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

'ശ്യാമള കോമളന്‍മാരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്, മുണ്ട് മുറുക്കി ഉടുത്തും ചോരയും നീരും കൊടുത്തും ഈ പ്രസ്ഥാനത്തെ ഈ വിധത്തില്‍ വളര്‍ത്തിയവരെ വല്ലപ്പോഴും ഓര്‍ക്കുക. നിങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനും പിടിവാശിക്കും വേണ്ടി പ്രസ്ഥാനത്തെ നിങ്ങള്‍ ബലികഴിക്കുകയാണ് എന്ന് മറക്കുത്. വലതുപക്ഷ മാധ്യമങ്ങളും പാര്‍ട്ടി എതിരാളികളും മുഴുവന്‍ സമയവും ആ ജോലി ചെയ്യുന്നുണ്ട് നിങ്ങള്‍ അവരേക്കാള്‍ കഷ്ടമാകരുത്' എന്നാണ് മറ്റൊരു കമന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com