85ശതമാനം സീറ്റില്‍ 12ലക്ഷം; 15ശതമാനം എന്‍ആര്‍ഐ സീറ്റുകളില്‍ 30 ലക്ഷം വേണം: മെഡിക്കല്‍ ഫീസ് കൂട്ടണമെന്ന് സ്വാശ്രയ കോളജുകള്‍

മെഡിക്കല്‍ പ്രവേശനത്തിന് ഫീസ് കൂട്ടണമെന്ന് സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍. 85ശതമാനം സീറ്റില്‍ 12ലക്ഷം ഫീസ് വേണമെന്നാണ് പുതിയ ആവശ്യം.
85ശതമാനം സീറ്റില്‍ 12ലക്ഷം; 15ശതമാനം എന്‍ആര്‍ഐ സീറ്റുകളില്‍ 30 ലക്ഷം വേണം: മെഡിക്കല്‍ ഫീസ് കൂട്ടണമെന്ന് സ്വാശ്രയ കോളജുകള്‍

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് ഫീസ് കൂട്ടണമെന്ന് സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍. 85ശതമാനം സീറ്റില്‍ 12ലക്ഷം ഫീസ് വേണമെന്നാണ് പുതിയ ആവശ്യം. 15ശതമാനം എന്‍ആര്‍ഐ സീറ്റുകളില്‍ 30 ലക്ഷം വേണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച നടത്തുന്ന ചര്‍ച്ചയില്‍ ഇത് ഉന്നയിക്കും. ആവശ്യം അംഗീകരിച്ചാല്‍ 10ശതമാനം നിര്‍ധന വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കുമെന്ന് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി. 

ഫീസ് നിര്‍ണയിക്കാതെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനെതിരേ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റുകള്‍ പറഞ്ഞിരുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഭാവിയില്‍ ഫീസ് നിര്‍ണയസമിതി നിര്‍ണയിക്കുന്ന ഫീസ് ഒടുക്കാന്‍ തയ്യാറാണെന്ന് വിദ്യാര്‍ഥികളില്‍നിന്ന് എഴുതിവാങ്ങി പ്രവേശനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരേയാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കുന്നത്.

ഓരോ കോളജിനും അവരുടെ വരവുചെലവനുസരിച്ച് വ്യത്യസ്ത ഫീസാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ നിശ്ചയിച്ചത്. അതിനാല്‍ത്തന്നെ കോളജ് തെരഞ്ഞെടുക്കുന്നതില്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്ക സൃഷ്ടിക്കും. മാനേജ്‌മെന്റുകള്‍ 12 മുതല്‍ 20 ലക്ഷംവരെ രൂപയാണ് ഇക്കുറി ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞവര്‍ഷത്തെ ഫീസ് കോടതി റദ്ദാക്കിയിരുന്നു. സാങ്കേതികമായി നിലവിലില്ലാത്ത ഫീസ് അടിസ്ഥാനമാക്കി എങ്ങനെ പ്രവേശനം നടത്താനാകുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ ചോദിക്കുന്നു. ഇത് കുട്ടികളെയും കോളജുകളെയും രക്ഷിതാക്കളെയും ഒരുപോലെ വലയ്ക്കും. സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയസമിതിയും പ്രവേശന മേല്‍നോട്ട സമിതിയും സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചിരുന്നു. കോടതിനിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com