കൊല്ലം : അധ്യാപികമാരുടെ മൂത്രപ്പുരയിൽ ഒളിക്യാമറ വെച്ച് നഗ്നത പകർത്തിയതായി ആശങ്ക. കൊട്ടാരക്കര താലൂക്കിലെ കിഴക്കൻ മേഖലയിലെ ഒരു അംഗൻവാടിയിലാണ് സംഭവം. മുപ്പത്തഞ്ചിലേറെ അംഗൻവാടി അധ്യാപികമാർ പങ്കെടുത്ത മേഖലായോഗം ഇവിടെ വെച്ച് നടന്നിരുന്നു. ഇതിനിടെയാണ് ഒളിക്യാമറ കണ്ടെടുത്തത്.
രാവിലെ മുതൽ വൈകുന്നേരം വരെയുള്ള യോഗമാണ് അംഗൻവാടിയിൽ വെച്ച് നടന്നത്. ശുചിമുറിയിൽ പോയ ഒരു അധ്യാപികയാണ് ചൂലിനടിയിൽ ഒളിപ്പിച്ചിരുന്ന വൈഫൈ മോഡം കണ്ടത്. മോഡവുമായി പുറത്തിറങ്ങിയ അധ്യാപിക വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു.
മോഡം പ്രവർത്തന സജ്ജമായ നിലയിലാണ് കിട്ടിയത്. എന്നാൽ ഒളി ക്യാമറ കണ്ടെത്താൻ കഴിഞ്ഞില്ല. മൂത്രപ്പുരയുടെ മറ്റൊരു വശത്ത് ഒളിക്യാമറ വച്ചശേഷം മോഡം വഴി ദ്യശ്യങ്ങൾ തത്സമയം സാമൂഹ്യവിരുദ്ധർ വീക്ഷിച്ചിരുന്നതായാണ് സംശയിക്കുന്നത്. കൊട്ടാരക്കര പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അവർ എത്തി മോഡം കൊണ്ടുപോയി.
എന്നാൽ, ജനപ്രതിനിധിയായ ഒരു നേതാവിന്റെ നേതൃത്വത്തിൽ ഒരു സംഘം എത്തി മോഡം തിരികെ വാങ്ങിക്കൊണ്ടുപോയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. യോഗം നടക്കവേ മൂത്രപ്പുരയിൽ ഒരു യുവാവിനെ കണ്ടതായി അധ്യാപികമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ദ്യശ്യങ്ങൾ പകർത്തിയവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് റൂറൽ എസ്പിക്കും അധ്യാപകിമാർ പരാതി നൽകിയിട്ടുണ്ട് .
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ