പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. അപ്രതീക്ഷിത സന്ദർശനത്തിനെത്തിയ മന്ത്രി ഉദ്യോഗസ്ഥരേയും ഡോക്ടർമാരേയും വിളിച്ചു വരുത്തി സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.
സ്ഥിരമായി ആശുപത്രിയിൽ എത്താത്ത ഡോക്ടർമാരേയും മറ്റുള്ളവരേയും കുറിച്ചും മന്ത്രി ആരാഞ്ഞു. ആശുപത്രിയിൽ ചികിത്സയിയുള്ള ഗർഭിണികളേയും കുഞ്ഞുങ്ങളേയും മന്ത്രി നേരിൽക്കണ്ടു. കോട്ടത്തറ ആശുപത്രിയെക്കുറിച്ചുയർന്ന പരാതികൾ പരിശോധിച്ച് വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആട്ടപ്പാടിക്ക് വേണ്ടി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടും സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യവുമായി ബന്ധപ്പെട്ടും സ്പെഷൽ ഇന്റർവെൻഷൻ പ്ലാൻ ഉണ്ടാക്കണമെന്ന് ആലോചിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ആശുപത്രി സന്ദർശനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ദീർഘകാല അടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്.
അംഗൻവാടികളുമായി ചേർന്ന് ഓരോ പ്രദേശത്തും സ്ത്രീ കൂട്ടായ്മ ഉണ്ടാക്കി ആ മേഖലകളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരു പൊതു മേൽനോട്ടത്തിനുള്ള ചുമതല ഈ കൂട്ടായ്മയ്ക്ക് നൽകും. ഇക്കാര്യത്തിൽ സാമൂഹികമായ ഇടപെടൽ ആവശ്യമാണ്. അതിനായുള്ള പരിപാടികളാണ് ആവിഷ്കരിക്കുക.
അട്ടപ്പാടിയിൽ നവജാത ശിശുക്കൾക്കായുള്ള ഐസിയു ഉടൻ ആരംഭിക്കും. ഹൈ റിസ്കിലുള്ള ഗർഭിണികൾക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates