മുല്ലപ്പെരിയാർ മരംമുറി; വിവാദ ഉത്തരവ് പുറപ്പെടുവിച്ച ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു

മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ലെന്ന ശുപാർശയിലാണ് സസ്പെൻഷൻ പിൻവലിച്ചത്
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിക്കുന്നതിന് അനുമതി നൽകിക്കൊണ്ട് വിവാദ ഉത്തരവ് പുറപ്പെടുവിച്ച ചീഫ് വൈൽഡ് ലൈഫ് വാർഡൻ  ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു. റിവ്യൂ കമ്മിറ്റി ശുപാർശ അനുസരിച്ചാണ് നടപടി. മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ലെന്ന ശുപാർശയിലാണ് സസ്പെൻഷൻ പിൻവലിച്ചത്. 

ഒരു മാസം തികയും മുൻപേ സസ്പെൻഷൻ നീക്കി

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിർദേശമുണ്ട്. മരം മുറിയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെൻഷൻ പിൻവലിച്ചത്. മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാൻ അനുമതി നൽകിയതിന്  നവംബർ 11-നാണ് ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. അതിനു പിന്നാലെ മന്ത്രിസഭായോഗം ചേർന്ന് വിവാദമരംമുറി ഉത്തരവ് റദ്ദാക്കിയത്.  

വിവാദമായപ്പോൾ മുഖ്യമന്ത്രി ഇടപെട്ടു

വലിയ വിവാദങ്ങളുണ്ടാക്കിയ മരം മുറി ഉത്തരവിന് ഒരു ഉദ്യോഗസ്ഥനെ മാത്രം പഴി ചാരി സർക്കാർ തടിതപ്പുകയായിരുന്നുവെന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു. ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാനുള്ള അനുമതി നൽകുന്നത് മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിന്‍റെ ആവശ്യത്തിന് തിരിച്ചടിയാണ്. തമിഴ്നാടിന്‍റെ താല്പര്യം സംരക്ഷിച്ചുവെന്ന ഗുരുതര ആരോപണവും വൻപ്രതിഷേധവും ഉയർന്നതോടെയാണ് മുഖ്യമന്ത്രിയിടപെട്ട് നടപടി മരവിപ്പിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com