'കുഞ്ഞിനെ വെള്ളത്തിൽ മുക്കാൻ പറഞ്ഞത് അമ്മ, അതു വേണോ അമ്മേ എന്നു പലപ്രാവശ്യം ചോദിച്ചു'; 15കാരിയുടെ മൊഴി

അമ്മയെ സഹായിച്ചതിനാണ് പത്താം ക്ലാസുകാരിയായ മകളെ ഇന്നലെ കേസിൽ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം; കന്നാസിൽ കുഞ്ഞിനെ മുക്കി കൊന്ന കേസിൽ അമ്മയ്ക്കൊപ്പം 15കാരി മൂത്ത സഹോദരിയും പൊലീസ് കസ്റ്റഡിയിൽ. അമ്മയുടെ നിർബന്ധ പ്രകാരമാണ് കുഞ്ഞിനെ കന്നാസിലെ വെള്ളത്തിൽ ഇട്ടതെന്നു പെൺകുട്ടി മൊഴി നൽകി. ആറാമത്തെ കുഞ്ഞിനെ ജനിച്ചു മൂന്നാംദിവസം കന്നാസിലെ വെള്ളത്തിൽ മുക്കിക്കൊന്നതിനാണ് അമ്മയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമ്മയെ സഹായിച്ചതിനാണ് പത്താം ക്ലാസുകാരിയായ മകളെ ഇന്നലെ കേസിൽ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.

കുഞ്ഞിനെ നീ വളർത്തുമോ എന്ന് അമ്മ തിരികെ ചോദിച്ചു

‘കുഞ്ഞിനെ വെള്ളത്തിൽ മുക്കാൻ അമ്മ ആവശ്യപ്പെട്ടു. അതു വേണോ അമ്മേ എന്നു പലപ്രാവശ്യം ചോദിച്ചു. കുഞ്ഞിനെ നീ വളർത്തുമോ എന്ന് അമ്മ തിരികെ ചോദിച്ചു’- എന്നായിരുന്നു കുട്ടിയുടെ മൊഴി. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കിയ പെൺകുട്ടിയെ കോഴിക്കോട്ടെ പെൺകുട്ടികൾക്കായുള്ള ഒബ്സർവേഷൻ ഹോമിലേക്കു മാറ്റി.

കുട്ടികൾ സംരക്ഷണ കേന്ദ്രത്തിൽ

ഇടതുകാലിനു ശേഷിയില്ലാത്ത തനിക്ക് ആറാമതൊരു കുട്ടിയെ കൂടി വളർത്താനുള്ള സാമ്പത്തികം ബുദ്ധിമുട്ടും അപമാനവും ഭയന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അമ്മ നൽകിയ മൊഴി.  അമ്മ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ രണ്ടാമത്തെ മകൻ അഞ്ചാം ക്ലാസിലും മൂന്നാമത്തെ മകൾ രണ്ടാം ക്ലാസിലും നാലാമത്തെ മകൾ എൽകെജിയിലുമാണു പഠിക്കുന്നത്. അഞ്ചാമത്തെ മകനു 2 വയസ്സാണ് പ്രായം. പെൺകുട്ടികൾ വണ്ടൻപതാലിലെ സംരക്ഷണ കേന്ദ്രത്തിലും മൂത്ത ആൺകുട്ടി ഇഞ്ചിയാനിലുള്ള സംരക്ഷണ കേന്ദ്രത്തിലും 2 വയസ്സുകാരൻ തോട്ടയ്ക്കാട്ടെ ശിശുഭവനിലുമാണ് ഇപ്പോഴുള്ളത്.

യുവതിക്ക് ഇടതു കാലിനു ശേഷിയില്ല. മൂത്ത മകളാണ് ഇളയവരെ പരിചരിക്കുന്നതടക്കം വീട്ടു ജോലികൾ ചെയ്തിരുന്നത്. ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വാടക വീട്ടിലായിരുന്നു ആറു പേരും താമസിച്ചിരുന്നു. ക്രമരഹിതമായി ആർത്തവം ഉണ്ടാവുന്നതിനാൽ ഗർഭിണിയായെന്ന കാര്യം മാസങ്ങൾ കഴിഞ്ഞാണ് തിരിച്ചറിഞ്ഞതെന്നാണു യുവതിയുടെ മൊഴി. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2 മണിക്ക് വീട്ടിൽ വച്ചാണു പ്രസവിച്ചത്. അച്ഛൻ തന്നെ പൊക്കിൾക്കൊടി മുറിച്ചു. അമ്മ തന്നെയാണ് കുഞ്ഞിനെ കുളിപ്പിച്ചത്. ഒരേ മുറിയിൽ കിടന്ന മക്കൾ വീട്ടിൽ കുഞ്ഞുണ്ടായ വിവരം അറിയുന്നത് പിറ്റേന്നു രാവിലെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com