തിരുവനന്തപുരം: പോത്തൻകോട് സുധീഷ് എന്ന യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പത്ത് പേർ പൊലീസ് കസ്റ്റഡിയിൽ. കസ്റ്റഡിയിലുള്ളവരിൽ മൂന്ന് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ഓട്ടോയ്ക്ക് പുറമേ ബൈക്കും കസ്റ്റഡിയിലെടുത്തു.
സുധീഷിന്റെ കാല് റോഡിലെറിഞ്ഞത് നന്ദി
അറസ്റ്റിലായ നിധീഷ്, രഞ്ജിത്, നന്ദി എന്നീ മൂന്ന് പേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ. സുധീഷിന്റെ കാല് റോഡിലെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മൂന്ന് പേർ സഞ്ചരിച്ച ബൈക്കിന് പിറകിൽ ഇരുന്ന നന്ദിയാണ് സുധീഷിന്റെ കാല് റോഡിലെറിയുന്നത്. സംഘാംഗമായ ഓട്ടോ ഡ്രൈവർ രഞ്ജിത്ത് ഇന്നലെ പിടിയിലായിരുന്നു. പ്രതികൾക്ക് ഓളിച്ച് താമസിക്കാനും രക്ഷപെടാനും സഹായം നൽകിയവരാണ് പിടിയിലായ മറ്റ് ആളുകൾ. അതേസമയം പ്രധാന പ്രതി രാജേഷിനെ ഇനിയും പിടികൂടാനായിട്ടില്ല.
ശരീരത്തിൽ നൂറിലേറെ വെട്ടുകൾ
പോത്തൻകോട് കല്ലൂർ സ്വദേശി സുധീഷാണ് (35) മരിച്ചത്. ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഗുണ്ടാ സംഘത്തെ ഭയന്നു ബന്ധു വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. സുധീഷിന്റെ ശരീരത്തിൽ നൂറിലേറെ വെട്ടുകളുണ്ട്. സുധീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ