മുസ്ലിം വ്യക്തിനിയമത്തിനെതിരെയുള്ള കടന്നുകയറ്റം; സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ മുസ്ലിം ലീഗ്

വിവാഹപ്രായം ഉയര്‍ത്തുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും. വിഷയത്തില്‍ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന് ലീ​ഗ്
ലീ​ഗ് നേതാക്കൾ / ഫയൽ
ലീ​ഗ് നേതാക്കൾ / ഫയൽ

മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ മുസ്ലിം ലീഗ്. മുസ്ലിം വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റമാണിത്. ഈ നീക്കത്തില്‍ നിന്നും പിന്മാറണമെന്നും ലീഗ് ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. 

കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഭരണഘടനാ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. വിവാഹപ്രായം ഉയര്‍ത്തുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും. വിഷയത്തില്‍ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ല. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്കുള്ള കാല്‍വെയ്പ്പാണിതെന്ന് സംശയമുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. 

വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനം യുക്തിഭദ്രമല്ല. ഈ തീരുമാനത്തെ ലീഗ് എതിര്‍ക്കുകയാണ്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം ഇത്യാദി കാര്യങ്ങള്‍ ശരീ അത്തുമായി ബന്ധപ്പെട്ടുള്ളതാണ്. മുസ്ലിം വ്യക്തിനിയമത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. മുസ്ലിം പേഴ്‌സണല്‍ ലോയ്ക്ക് ഭരണഘടനാപരമായ പ്രൊട്ടക്ഷന്‍ ഉണ്ടെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

വിവാഹപ്രായം 21 ആക്കുന്നതിന് സബ് കമ്മിറ്റി പറയുന്ന കാര്യം, വിവാഹപ്രായം ഉയര്‍ത്തിയാല്‍ അതുവരെ പഠിക്കാം എന്നുള്ളതാണ്. അത് ന്യായമുള്ള കാര്യമല്ല. വിവാഹം കഴിഞ്ഞാല്‍ ഉടനെ തന്നെ പഠനം നിര്‍ത്തുന്ന രാജ്യമാണ് നമ്മുടേതെന്ന വിലയിരുത്തല്‍ തെറ്റാണ്. വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഒപ്പീനിയനോ ഒന്നും തേടിയിട്ടില്ല. വിവാഹപ്രായം ഉയര്‍ത്താനുള്ള ഈ നീക്കത്തിന് ദുരുദ്ദേശമുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ നിയമ ഭേദഗതി കൊണ്ടുവന്നേക്കും. നിലവില്‍ സ്ത്രീകളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടെ വിവാഹ പ്രായം 21 ആണ്.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം. 2020 ലെ സ്വാതന്ത്ര്യ ദിനത്തിലാണ് വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്.

വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച പ്രമേയം മന്ത്രിസഭ അംഗീകരിച്ചതിനെ തുടര്‍ന്ന് 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വരും. പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തി നിയമങ്ങളും കൊണ്ടു വരുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com