പത്തനംതിട്ട: ബാലുശേരിയിലും വളയൻചിറങ്ങരയിലും വീശിയ അതേ സ്വാതന്ത്ര്യത്തിന്റെ കാറ്റ് ഇന്ന് അട്ടത്തോട് ട്രൈബൽ സ്കൂളിലും വീശും. രാജ്യത്ത് ആദ്യമായി ഒരു ട്രൈബൽ സ്കൂൾ പൂർണമായും ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് മാറുന്നു. ശബരിമല പൂങ്കാവനത്തിൽ ഉൾപ്പെടുന്ന അട്ടത്തോട് ഗവ. ട്രൈബൽ എൽപി സ്കൂളിലാണ് കുട്ടികൾ ഇനി ആൺ- പെൺ വ്യത്യാസമില്ലാതെ ഒറ്റ യൂണിഫോമിലെത്തുക. വെള്ളിയാഴ്ച സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ. ദിവ്യാ എസ് അയ്യരാണ് യൂണിഫോം വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.
നാൽപ്പതോളം കുട്ടികളാണിവിടെ പഠിക്കുന്നത്. ഭൂരിഭാഗവും മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട കുട്ടികളാണ്. അടിസ്ഥാന സൗകര്യങ്ങൾ തീരെയില്ലാത്ത സ്‌കൂളാണിത്. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണം ഉൾപ്പെടെ എല്ലാം കടലാസിൽത്തന്നെ കിടക്കുകയാണ്.
ശബരിമല വനത്തിലെ വിവിധ ഊരുകളിൽ താമസിക്കുന്ന ആദിവാസിക്കുട്ടികൾ ഏറെ ക്ലേശം സഹിച്ചാണ് സ്‌കൂളിൽ എത്തുന്നത്. ഈ സ്‌കൂൾ യുപി സ്‌കൂളായി ഉയർത്തുമെന്ന പ്രഖ്യാപനവും ഇനിയും നടപ്പിലായിട്ടില്ല. എങ്കിലും രക്ഷിതാക്കളുടെയും അധ്യാപകരുടെയുംകൂട്ടായ തീരുമാനമാണ് പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ