അപകടത്തില്‍ തകര്‍ന്ന ജീപ്പ് / ടെലിവിഷന്‍ ചിത്രം
അപകടത്തില്‍ തകര്‍ന്ന ജീപ്പ് / ടെലിവിഷന്‍ ചിത്രം

വിമാനത്താവളത്തില്‍ എത്തിയവര്‍ രാമനാട്ടുകരയിലേക്ക് പോയതെന്തിന് ?; ജീപ്പ് മൂന്നുതവണ മലക്കം മറിഞ്ഞ് ഇടിച്ചുകയറിയെന്ന് ലോറി ഡ്രൈവര്‍ ; ദുരൂഹത

അപകടത്തില്‍പ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയത്
Published on

കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളിലെ ആളുകളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വിമാനത്താവളത്തില്‍ എത്തിയവര്‍ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 

ഇന്നു പുലർച്ചെ 4.30നു എയർപോർട്ട് റോഡിലെ പുളിഞ്ചോട് വളവിനു സമീപത്താണ് അപകടം.ബലേറോ ജീപ്പും സിമന്റ് കയറ്റി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് പൂർണമായി തകർന്ന നിലയിലാണ്.  അപകട സമയത്ത് നേരിയ മഴയുണ്ടായിരുന്നു. 

പാലക്കാട് പട്ടാമ്പി കാവും കുളം മുഹമ്മദ് ഷഹീർ (26), ചെർപ്പുളശ്ശേരി താഹിർ (23), മുളയൻകാവ് വടക്കേതിൽ നാസർ (28), മുളയൻകാവ് ചെമ്മക്കുഴി ഇടുംതറ സുബൈർ, ചെർപ്പുളശ്ശേരി ഹസൈനാർ എന്നിവരാണ് മരിച്ചത്. പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. 

സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത്. ഒന്നിലധികം വാഹനങ്ങളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട വാഹനം മാത്രമാണ് രാമനാട്ടുകര ഭാഗത്തേക്ക് പോയത്. വിമാനത്താവളത്തില്‍ നിന്ന് വെള്ളം വാങ്ങിക്കുന്നതിനായി ഇവര്‍ പോയതാണ് എന്നാണ് രണ്ടാമത്തെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. 

എന്നാൽ അപകടത്തിൽപ്പെട്ട ബൊലേറോ ജീപ്പ് മൂന്നുതവണ മലക്കം മറഞ്ഞ് ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ പറയുന്നു. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com