30 കൊല്ലത്തേക്ക് കേരളത്തില്‍ ബിജെപി ജയിക്കില്ല, ഈ ഗ്യാങ് മാറാതെ രക്ഷയില്ലെന്ന് ആര്‍എസ്എസ് നേതാവ് 

ചെങ്ങന്നൂരില്‍ തന്റെ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നില്‍ ബിജെപി-സിപിഎം ഡീല്‍ ഉണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ ജയം ഉറപ്പാക്കുന്നതിനു പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍
ആര്‍ ബാലശങ്കര്‍/ട്വിറ്റര്‍
ആര്‍ ബാലശങ്കര്‍/ട്വിറ്റര്‍

കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വവും സിപിഎമ്മുമായുള്ള ഡീല്‍ ആണ് ചെങ്ങന്നൂരില്‍ തനിക്കു സീറ്റ് നിഷേധിക്കപ്പെടാന്‍ കാരണമെന്ന് ആര്‍എസ്എസ് നേതാവും സംഘടനാ മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍. ഈ നേതൃത്വത്തെ വച്ച് കേരളത്തില്‍ അടുത്ത മുപ്പതു കൊല്ലത്തേക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ലെന്ന് ബാലശങ്കര്‍ വിമര്‍ശിച്ചു.

ചെങ്ങന്നൂരില്‍ തന്റെ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നില്‍ ബിജെപി-സിപിഎം ഡീല്‍ ഉണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ ജയം ഉറപ്പാക്കുന്നതിനു പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍ എന്നും ബാലശങ്കര്‍ പറയുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് ബാലശങ്കര്‍ ഉയര്‍ത്തിയത്. ''കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതു വന്ന സ്ഥാനാര്‍ഥി എന്തിനാണ് ഇപ്പോള്‍ കോന്നിയില്‍ മത്സരിക്കുന്നത്? അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. കുറഞ്ഞ ദിവസത്തിനുള്ളില്‍ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമമാണ്. പത്രിക സമര്‍പ്പിക്കാന്‍ മാത്രം മൂന്നു ദിവസം യാത്രയ്ക്കു വേണ്ടി വരും. ഹെലികോപ്റ്ററില്‍ പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാ്ത്രയെ ചോദ്യം ചെയ്തയാളാണ് പറയുന്നത്''

ഈ നേതൃത്വവുമായാണ് കേരളത്തില്‍ ബിജെപി മുന്നോട്ടുപോവുന്നതെങ്കില്‍ മുപ്പതു കൊല്ലത്തേക്ക് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ഗ്യാങ് മാറാതെ രക്ഷയില്ലെന്നു ബാലശങ്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com