

തിരുവനന്തപുരം: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് നടക്കുന്ന സമരം ഇന്നു രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും. സമരം ഗതാഗതക്കുരുക്കിന് ഇടയാക്കരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കെപിസിസി നേതൃത്വം നിർദേശം നൽകി.
സമരത്തെ തുടർന്ന് ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചിട്ടുണ്ട്. പ്രതിവർഷം 2000 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വർധനവിലൂടെ സർക്കാർ വാങ്ങിയത്. നാളിതുവരെ 18,000 കോടി രൂപ ഇന്ധനത്തിന്റെ നികുതി വരുമാനമായി സർക്കാരിന് കിട്ടിയിട്ടുണ്ട്. ധനമന്ത്രിയുടെ വൈദഗ്ധ്യമോ തത്വശാസ്ത്രമോ അല്ല ജനങ്ങൾക്ക് ആവശ്യം. പ്രായോഗിതതലത്തിൽ ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ഇടതുസർക്കാരിന് താൽപ്പര്യമുണ്ടോ ഇല്ലയോ എന്നതാണെന്ന് കെ സുധാകരൻ പറഞ്ഞു.
അതേസമയം കേന്ദ്രത്തിന്റെ ആഹ്വാനമനുസരിച്ച് നികുതികുറച്ചത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും ബിജെപിയുടെ മുഖം രക്ഷിക്കാനാണിതെന്നും എന്ന പക്ഷമാണ് എൽഡിഎഫ് സർക്കാരിന്. കേന്ദ്രം സെസ് കുറച്ചതിന് ആനുപാതികമായി കേരളത്തിലും നികുതി കുറച്ചു. കേന്ദ്രം ഇനിയും കുറച്ചാൽ കേരളത്തിലും ആനുപാതികമായി കുറയും. അതിനാൽ ഇനിയും നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി കെ എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates