'മാടമ്പിത്തരങ്ങളുടെ കിടുസ്സായ ഇടിമുറികളാവരുത് ഗവേഷണ കേന്ദ്രങ്ങള്‍; അധ്യാപകര്‍ അത് മറക്കരുത്'; ആര്‍ ബിന്ദു

വിദ്യാര്‍ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂര്‍ണ്ണമായ തലങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അധ്യാപകരുടെ ഉദാത്തമായ കടമയാണ്. 
ഡോ.ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌
ഡോ.ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി ദീപ നടത്തിവന്നിരുന്ന നിരാഹാര സമരത്തിന് ആശ്വാസകരമായ പര്യവസാനമായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.  നമ്മുടെ ഗവേഷണ കേന്ദ്രങ്ങള്‍ കൂടുതല്‍ സ്വതന്ത്രവും നിര്‍ഭയവും സ്വച്ഛന്ദവുമായ അറിവന്വേഷണങ്ങളുടെ തുറന്ന ഇടങ്ങളാകട്ടെയെന്നും ബിന്ദു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സര്‍വ്വകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാര്‍ഥികളുടേതാണ്. അതാരും മറക്കരുത്. പ്രത്യേകിച്ച് അധ്യാപകര്‍. തങ്ങള്‍ പറയുന്ന ഓരോ വാക്കും വിദ്യാര്‍ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പര്‍ശിക്കും എന്ന ഓര്‍മ്മയുണ്ടാകണം. അധ്യാപനം വലിയ ഉത്തരവാദിത്തമാണ്. വിദ്യാര്‍ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂര്‍ണ്ണമായ തലങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അധ്യാപകരുടെ ഉദാത്തമായ കടമയാണ് ബിന്ദു ഫെയ്‌സ്ബുക്കില്‍ കുറിച്ചു


മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

നമ്മുടെ ഗവേഷണ കേന്ദ്രങ്ങള്‍ കൂടുതല്‍ സ്വതന്ത്രവും നിര്‍ഭയവും സ്വച്ഛന്ദവുമായ അറിവന്വേഷണങ്ങളുടെ തുറന്ന ഇടങ്ങളാകട്ടെ!.... ജാതി/ മത/ ലിംഗ/ വര്‍ഗ്ഗപരമായ വിവേചനങ്ങള്‍ അവയെ തീണ്ടാതിരിക്കട്ടെ ... വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കിടുസ്സായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാന്‍ അദ്ധ്യാപക/ അക്കാദമിക വ്യക്തിത്വങ്ങള്‍ നിതാന്തമായ ആത്മപരിശോധനയോടെയുള്ള ജാഗ്രത പുലര്‍ത്തട്ടെ! സര്‍വ്വകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാര്‍ത്ഥികളുടേതാണ് ! അതാരും മറക്കരുത്. പ്രത്യേകിച്ച് അദ്ധ്യാപകര്‍. തങ്ങള്‍ പറയുന്ന ഓരോ വാക്കും വിദ്യാര്‍ത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പര്‍ശിക്കും എന്ന ഓര്‍മ്മയുണ്ടാകണം. അദ്ധ്യാപനം വലിയ ഉത്തരവാദിത്തമാണ്. 
വിദ്യാര്‍ത്ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂര്‍ണ്ണമായ തലങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അദ്ധ്യാപകരുടെ ഉദാത്തമായ കടമയാണ്. പാരസ്പര്യമാണ് പഠനത്തിന്റെ ശരിയായ മാര്‍ഗ്ഗം. വിദ്യാര്‍ത്ഥി കേന്ദ്രിതവും സര്‍ഗ്ഗാത്മകവും വിശാലവുമായ പാരസ്പര്യത്തിന്റെ ഇടങ്ങളായി നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മാറട്ടെ. ഉച്ചനീചത്വങ്ങളുടെ, മേല്‍ / കീഴ് നിലകളുടെ അഴുക്കുചാലുകളാകാതെ, സമീകരണത്തിന്റെയും സാഹോദര്യത്തിന്റേയും മാനവികതയുടേയും ജീവജലധാരകളായി അവ സമൂഹത്തെ പുഷ്‌ക്കലമാക്കട്ടെ!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com