വിയറ്റ്‌നാമുമായി വ്യവസായ  വാണിജ്യ സഹകരണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

വിയറ്റ്‌നാമുമായി സഹോദര നഗര ബന്ധം വിപുലമാക്കാനുള്ള ആശയം ഏറെ പ്രയോജനകരമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ / ഫയല്‍

തിരുവനന്തപുരം: വിയറ്റ്‌നാമും കേരളവുമായുള്ള വ്യവസായ  വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷി, മത്സ്യ വ്യവസായ മേഖലകളില്‍ വിപുല സാധ്യതകള്‍ തുറക്കുന്നതാകും ഈ സഹകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയറ്റ്‌നാം  കേരളം സഹകരണം സംബന്ധിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച ശില്‍പ്പശാലയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക രംഗത്തും മത്സ്യബന്ധന, സംസ്‌കരണ രംഗത്തും വിയറ്റ്‌നാമുമായി ഏറെ സാമ്യത പുലര്‍ത്തുന്ന സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നെല്ല്, കുരുമുളക്, കാപ്പി, റബര്‍, കശുവണ്ടി തുടങ്ങിയ മേഖലകളില്‍ മികച്ച രീതികളും ഉത്പാദനക്ഷമതയും വിയറ്റ്‌നാം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സമുദ്രോത്പന്ന സംസ്‌കരണം, മൂല്യവര്‍ധന എന്നിവയിലും മികവു പുലര്‍ത്തുന്നുണ്ട്. ഈ നേട്ടം എങ്ങനെ കൈവരിച്ചുവെന്നതു സംബന്ധിച്ച വിനിമയം ഈ മേഖലകളിലെ ഭാവി വികസനത്തില്‍ കേരളത്തിന് വലിയ മുതല്‍ക്കൂട്ടാകും. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസം, പ്രൊഫഷണല്‍ പരിശീലനം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ വിയറ്റ്‌നാമിനു മികച്ച പിന്തുണ നല്‍കാന്‍ കേരളത്തിനും കഴിയും. ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയിലും ഓണ്‍ലൈന്‍ പഠന രംഗത്തും സഹായം നല്‍കാനുമാകും. ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കേരളത്തിലേക്കു വിയറ്റ്‌നാമില്‍നിന്നുള്ളവരെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുകയും ചെയ്തു.

വിയറ്റ്‌നാമുമായി സഹോദര നഗര ബന്ധം വിപുലമാക്കാനുള്ള ആശയം ഏറെ പ്രയോജനകരമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദഗ്ധരുടെ സന്ദര്‍ശനങ്ങളിലൂടെയും വെബിനാറുകളിലൂടെയും ഈ ബന്ധം ശക്തിപ്പെടുത്തും. കൃഷി, മത്സ്യബന്ധന മേഖലകളില്‍ സംയുക്ത വര്‍ക്കിങ് ഗ്രൂപ്പുകളുടെ രൂപീകരണം ഇരു പ്രദേശങ്ങളും തമ്മിലുള്ള സഹകരണത്തിനു പൊതുവേദിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാണിജ്യ  വ്യവസായ രംഗങ്ങളില്‍ കേരളവുമായി വിപുലമായ സഹകരണം സാധ്യമാണെന്നു ശില്‍പ്പശാലയില്‍ പങ്കെടുത്ത വിയറ്റ്‌നാം അംബാസിഡര്‍ ഫാം സാങ് ചൂ പറഞ്ഞു. വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങല്‍ കേരളത്തിന്റെ പാരമ്പര്യവും മുന്നേറ്റവും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃഷി, മത്സ്യമേഖല, വിവരസാങ്കേതികവിദ്യ, വ്യവസായം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ സംബന്ധിച്ച വിപുലമായ ചര്‍ച്ച ശില്‍പ്പശാലയില്‍ നടന്നു. മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാന്‍, പി. പ്രസാദ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി(ഫോറിന്‍ അഫയേഴ്‌സ്) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാം, വിയറ്റ്‌നാം സംഘാംഗങ്ങളായ പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ ഗുയെന്‍ തി നഗോക് ഡൂങ്, കൗണ്‍സിലര്‍ ഗുയെന്‍ തി താന്‍സുവാന്‍, ട്രേഡ് കൗണ്‍സിലര്‍ ബുയി ട്രങ് തുവാങ്, പ്രസ് അറ്റാഷെ സോന്‍ ഹോവാങ് മെഡൂങ്, സംസ്ഥാന സര്‍ക്കാരിലെ അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com